ഇടുക്കി കാഞ്ചിയാറിൽ കൂൾബാറിൽ നിന്ന് നിരോധിത പാൻമസാലയുടെ വൻശേഖരം പിടികൂടി. സ്കൂൾ വിദ്യാർഥികൾക്കായെത്തിച്ച 410 പാൻമസാല പായ്ക്കറ്റുകൾ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന പാൻമസാല പായ്ക്കറ്റുകൾ പത്തിരട്ടി വിലയ്ക്കാണ് വിൽപന നടത്തുന്നത്.
കാഞ്ചിയാർ വെള്ളിലാംകണ്ടം കുഴൽപാലത്തിനു സമീപം പ്രവർത്തിക്കുന്ന കൂൾബാർ കേന്ദ്രീകരിച്ചായിരുന്നു നിരോധിത പാൻമസാല വിൽപന. പ്രദേശത്തെ സ്കൂൾ കോളജ് വിദ്യാർഥികളായിരുന്നു ആവശ്യക്കാരിലേറെയും. നാട്ടുകാരിടപ്പെട്ട് പലതവണ കച്ചവടം തടസപ്പെടുത്തിയെങ്കിലും കടയുടമ നൗഷാദ് രഹസ്യമായി പാൻമസാല വിൽപന തുടർന്നു. കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിലാണ് കടയിൽ നിന്ന് പാൻമസാല ശേഖരം പിടികൂടിയത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാൻമസാല പായ്ക്കറ്റുകൾ. കഴിഞ്ഞ കുറെ ദിവസങ്ങളായി കടയുടം നൗഷാദ് പോലീസ് നിരീക്ഷണത്തിലായിരുന്നു.
കേരളത്തിൽ നിരോധിച്ച പാൻമസാല ഉത്പന്നങ്ങൾ തമിഴ്നാട്ടിൽ സുലഭമാണ്. അതിർത്തിയോട് ചേർന്ന് തന്നെ ഇത് വിൽക്കുന്ന കടകളുണ്ട്. അഞ്ച് രൂപയിൽ താഴെ വിലയുള്ള പാൻമസാല ഉത്പന്നങ്ങൾ പച്ചക്കറി വാഹനങ്ങളിലാണ് അതിർത്തികടത്തുന്നത്. കേരളത്തിലെത്തുന്ന പാൻമസാല പായ്ക്കറ്റിന് വില നാൽപത് രൂപയ്ക്ക് മുകളിലാണ്. ചെക്പോസ്റ്റുകളിൽ എക്സൈസിന്റെയും മറ്റു വകുപ്പുകളുടെയും പരിശോധന കാര്യക്ഷമമല്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.