കോഴിക്കോട് പേരാമ്പ്രയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊലീസിന്റെ തുടർനടപടിയിൽ തൃപ്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ ബഹളമുണ്ടാക്കി. തഹസിൽദാർ എത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം മാറ്റിയത്.
ഓട്ടോ ഡ്രൈവർ പേരാമ്പ്ര നൊച്ചാട് സ്വദേശി സുധീഷാണ് മരിച്ചത്. മുപ്പത്തിയേഴു വയസായിരുന്നു. ഓട്ടോയുടെ പുറകിലെ സീറ്റിലായിരുന്നു മൃതദേഹം. വീടിനടുത്തുള്ള വഴിയുടെ അരികിലാണ് ഓട്ടോ നിർത്തിയിട്ടിരുന്നത്. തലേന്ന് രാത്രി രണ്ടു സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി പറയുന്നു. അവശനായതിനാൽ, ഓട്ടോയിൽതന്നെ കിടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദേഹത്ത് പരുക്കുകളൊന്നും കാണാനില്ല. രണ്ടാഴ്ച മുമ്പാണ് വിവാഹം കഴിഞ്ഞത്.
ഭർത്താവ് മരിച്ച സ്ത്രീയെയാണ് വിവാഹം കഴിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. തഹസിൽദാർ എത്തി ഇൻക്വസ്റ്റ് നടത്തണമെന്ന് നാട്ടുകാർ മുറവിളി കൂട്ടി. തഹസിൽദാർ സ്ഥലത്ത് എത്തിയപ്പോൾ വരാൻ വൈകിയെന്ന് പറഞ്ഞും നാട്ടുകാർ ബഹളംവച്ചു. ഇൻക്വസ്റ്റ് നടപടികൾ വൈകിയതിനാൽ മൃതദേഹം നാളെ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യൂ. മരണകാരണം ഇനിയും വ്യക്തമല്ല. ഒപ്പം മദ്യപിച്ച യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.