കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി സൂചന. സംഭവത്തിനുശേഷം പ്രതി അഭിഭാഷകനെ ഏൽപ്പിച്ച മെമ്മറി കാർഡ്, കീഴടങ്ങാൻ കോടതിയിൽ എത്തിയപ്പോൾ കൈവശം സൂക്ഷിച്ചിരുന്ന ബാഗിൽ കണ്ടെത്തിയ മെമ്മറി കാർഡ് എന്നിവയുടെ സൈബർ ഫൊറൻസിക് പരിശോധനയിലാണു കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ കണ്ടെത്തിയതെന്നാണു ലഭ്യമായ വിവരം.
നുണ പരിശോധനയ്ക്കു വിധേയനാകാനുള്ള വിസമ്മതം മുഖ്യപ്രതിയായ സുനിൽകുമാർ (പൾസർ സുനി) ഇന്നലെ പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ സുപ്രധാന തെളിവുകൾ കണ്ടെത്താൻ കഴിയില്ലെന്ന ആശങ്കയിലായിരുന്നു അന്വേഷണ സംഘം. ഇതിനിടയിലാണ് ഇന്നലെ രാത്രി വൈകി ഫൊറൻസിക് പരിശോധനാഫലങ്ങൾ അന്വേഷണ സംഘത്തിന് അറിയാൻ കഴിഞ്ഞത്.
അന്വേഷണം തന്നിൽ അവസാനിക്കണമെന്ന മുൻനിശ്ചയത്തോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതി നേരിടുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അഭിഭാഷകൻ വഴി കോടതിയിൽ സമർപ്പിച്ചതായുള്ള സുനിലിന്റെ മൊഴി ശരിവയ്ക്കുന്നതാണ് പരിശോധനാഫലം സംബന്ധിച്ചു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ന് കസ്റ്റഡി കാലാവധി തീരാനിരിക്കെ സുനിൽകുമാർ, വിജീഷ് എന്നിവരുടെ പൊലീസ് കസ്റ്റഡി നീട്ടാനുള്ള അപേക്ഷ മജിസ്ട്രേട്ട് അനുവദിച്ചു. ഈ മാസം 10 വരെ രണ്ടു പ്രതികളെയും അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ സൂക്ഷിക്കാം.
ഇനിയുള്ള ആറു ദിവസം ചോദ്യംചെയ്യലിന്റെ രീതി മാറ്റി പരമാവധി വിവരങ്ങൾ പ്രതിയിൽ നിന്നു ശേഖരിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിർദേശം. കേസിലെ ഇവരുടെ കൂട്ടുപ്രതികളായ ഡ്രൈവർ മാർട്ടിൻ ആന്റണി, ചാർലി തോമസ് എന്നിവരെ ഇന്നലെ കോടതിയിൽ തിരികെ ഹാജരാക്കി റിമാൻഡു ചെയ്തു.