അട്ടപ്പാടിയിലെ സ്വകാര്യ പോളിടെക്്നിക് കോളജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിക്ക് ക്രൂരമർദനം. കുപ്പികൊണ്ടുളള ആക്രമണത്തിൽ മുറിവേറ്റ മലപ്പുറം സ്വദേശിയായ വിദ്യാർഥിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഗിങുമായി ബന്ധപ്പെട്ട് വിദ്യാർഥിസംഘർഷം നിലനിന്ന കോളജാണിത്.
കോട്ടത്തറ ഏരീസ് പോളിടെക്നിക് കോളജിലെ ഒന്നാംവർഷ സിവിൽ ഡിപ്ളോമ വിദ്യാർഥിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ ജിതിൻ ജോയ്്്യാണ് പരുക്കേറ്റ് കോട്ടത്തറ ആശുപത്രിയിൽ ചികിൽസയിലുളളത്. ഹോസ്റ്റൽകെട്ടിടത്തിലെ ശുചിമുറിയിൽ പോയ ശേഷം കിടപ്പുമുറിയിലേക്ക് വരുമ്പോഴാണ് ജിതിനെ നാലുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. മർദിക്കുകയും പൊട്ടിയമദ്യക്കുപ്പി കൊണ്ട് തോളിനുംകൈകാലുകളിലും മുറിവേൽപ്പിച്ചു. റാഗിങുമായി ബന്ധപ്പെട്ട് കോളജിലും ഹോസ്റ്റലിലും നേരത്തെ വിദ്യാർഥികൾ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമാകാം ആക്രമണമെന്നാണ് സൂചന.
ജിതിന്റെ മൊഴിപ്രകാരം ആക്രമിച്ചവരെക്കുറിച്ച് വിവരമില്ല. കോളജ് മാനേജ്്മെന്റും പൊലീസിൽ പരാതി നൽകി. സംഭവം റാഗിങ് അല്ലെന്നും അന്വേഷണം തുടരുകയാണെന്നും ഷോളയൂർ പൊലീസ് അറിയിച്ചു.