ഓടുന്ന വാഹനത്തിനുള്ളിൽ അതിക്രമത്തിന് ഇരയായ നടി, സംഭവത്തിനു പിന്നിലെ ക്വട്ടേഷൻ സാധ്യതയെക്കുറിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായ സൂചന നൽകി. കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന കോടനാട് സ്വദേശി സുനിൽകുമാറിന്റെ (പൾസർ സുനി) ഒരു മാസത്തെ ടെലിഫോൺ സംഭാഷണ രേഖകൾ കേസിൽ നിർണായകമാവും. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാൾ ഫോണിൽ ആരെയോ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
യഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്താനുള്ള നിർണായക സൂചനയാണിത്. അറസ്റ്റിലായ മൂന്നു പ്രതികളിൽ ആരുമല്ല ഇതു പറഞ്ഞതെന്നും വ്യക്തമായിട്ടുണ്ട്. സിനിമാ നിർമാണ കമ്പനിയുടെ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനാണ് അതിക്രമത്തിന് ഒത്താശ ചെയ്തത്. ഇയാളുടെ വെളിപ്പെടുത്തൽ അന്വേഷണത്തിൽ സുപ്രധാനമാണ്.
നടി പ്രതികളെ കുറിച്ചു നൽകിയ മൊഴികളും മാർട്ടിന്റെ വെളിപ്പെടുത്തലുകളും ഒത്തുപോകുന്നവയാണ്. പണത്തിനു വേണ്ടിയാണു നടിയുടെ യാത്രാ വിവരങ്ങൾ ചോർത്തിയതെന്നു മാർട്ടിൻ സമ്മതിച്ചു. എന്നാൽ, സുനിലും കൂട്ടാളികളും ഇത്രയും ക്രൂരത കാണിക്കുമെന്നു കരുതിയില്ലെന്നാണ് ഇയാളുടെ മൊഴി. മാർട്ടിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
സംഭവദിവസം രാത്രി സംവിധായകൻ ലാലിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കുമ്പോൾ അവിടെയെത്തിയ നിർമാതാവിന്റെ ഫോണിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതി സുനിലുമായി സംസാരിച്ചിരുന്നു. പിറ്റേന്നു സുനിൽ ഈ ഫോൺ കറുകുറ്റിയിലെ അഭിഭാഷകനെ ഏൽപിച്ചാണു കടന്നു കളഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷയ്ക്കു വേണ്ടിയുള്ള വക്കാലത്തിലും പ്രതി ഒപ്പിട്ടതായാണ് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. പ്രതിയുടെ ഫോൺ ആലുവ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.
ഫോൺ ഏറ്റുവാങ്ങി അന്വേഷണ സംഘം സൈബർ, ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അതിക്രമത്തിനു ശേഷം ഈ ഫോണിലേക്കു സുനിലിനെ വിളിച്ച മൂന്നു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പക്കൽ നിന്നു പണം വാങ്ങിയ സുനിൽ കൊല്ലത്തേക്കാണു നീങ്ങിയതെന്നു പൊലീസ് പറയുന്നു. സംഭവം നടന്ന രാത്രി നടിയെ കാക്കനാട് വാഴക്കാലയിൽ മോചിപ്പിച്ച ശേഷം കടന്നു കളഞ്ഞ സുനിലും കൂട്ടാളികളും നഗരത്തിലെ ഫ്ലാറ്റിൽ തങ്ങി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണു നിർമാതാവിന്റെ ഫോണിൽ പൊലീസിനോടു സംസാരിക്കേണ്ടി വന്നത്.
അപ്പോൾ തന്നെ ഫോൺ ഓഫ് ചെയ്ത സുനിലും കൂട്ടാളികളും ഒളിവിൽ പോകുകയായിരുന്നു. പ്രതി സുനിലാണെന്നു ബോധ്യപ്പെട്ട ശേഷം അയാളുടെ ഫോൺ ലൊക്കേഷൻ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കാതെ ഫോണിൽ സംസാരിച്ച പൊലീസിന്റെ നീക്കം പാളുകയായിരുന്നു.