ശ്രീകണ്ഠപുരം പൈസക്കരി ദേവമാത കോളജിലെ ഒന്നാം വർഷം ബിബിഎ വിദ്യാർഥിനിയായിരുന്ന ആൻമരിയ (18) യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവായ ബസ് ഡ്രൈവർ പൂപ്പറമ്പ് പള്ളിയാൽ സോബിൻ (28), സോബിന്റെ മാതാവ് പള്ളിയാൻ മേരി (50) എന്നിവരെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, കുടിയാൻമല എസ്ഐ എം.പി.വിനീഷ്കുമാർ എന്നിവർ അറസ്റ്റ് ചെയ്തു. സോബിന്റെ പിതാവിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിതാവിനെ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. നിടുവാലൂർ പുത്തൻപുരയ്ക്കൽ ആനിയുടെയും ഷൈജുവിന്റെയും മകൾ ആൻമരിയ ഭർതൃവീട്ടിൽ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ നിലയിലായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും കോഴിക്കോട് മിംസിലും ചികിത്സയിലായിരിക്കെ രണ്ടാഴ്ച മുൻപായിരുന്നു മരിച്ചത്. നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചുള്ള പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം പൂപ്പറമ്പിലെ ഭർതൃവീട്ടിലായിരുന്നു താമസം.
മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് ആനി പൊലീസിൽ പരാതി നൽകിയിരുന്നു. ഭർതൃവീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പുകൾ പൊലീസ് കണ്ടെടുത്തിരുന്നു. കൂട്ടുകാരികളിൽ നിന്നും പരിസരവാസികളിൽ നിന്നും വിശദമായ തെളിവെടുപ്പിനു ശേഷമായിരുന്നു അറസ്റ്റ്. നല്ല കവയിത്രിയും പഠിക്കാൻ മിടുക്കിയുമായിരുന്ന ആൻമരിയയുടെ പെട്ടെന്നുള്ള വിവാഹം വീട്ടുകാരെ വളരെയേറെ മാനസികമായി തകർത്തിരുന്നു.