ആഭ്യന്തര വകുപ്പിനെതിരെ നിരന്തര വിമര്‍ശനം ഉയരുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നടന്നിട്ടുണ്ട് ചില സംഭവങ്ങള്‍. രണ്ട് വര്‍ഷം മുന്‍പ് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവം വെറും ആത്മഹത്യായാക്കി ഒതുക്കി. ഒടുവില്‍ ജില്ലാ പൊലീസ് മേവി തന്നെ വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു. റാന്നി ബാലികാസദനത്തിലെ അന്തേവാസിയായിരുന്ന അമ്പിളിയുടെ മരണമാണ് വീണ്ടും അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയത്. പീഡനത്തിനിരയായി പെൺകുട്ടി മരിച്ചതെന്ന് തെളിവുണ്ടായിട്ടും പൊലീസ് കേസൊതുക്കിയെന്നാണ് ബന്ധുക്കളുടെ പരാതി.
ഇലന്തൂർ ഗവൺമെന്റ് കോളജ് ബി.എ വിദ്യാർഥിനിയായിരുന്നു അമ്പിളി. റാന്നിയിലെ ബാലികാസദനത്തിൽ താമസിച്ചായിരുന്നു പഠനം. 2015 ഫെബ്രുവരി അഞ്ചിന് ചർദിയെത്തുടർന്ന് ആദ്യം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ അമ്പിളി മരിച്ചു. അമ്പിളി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരമാസകലവും സ്വകാര്യ ഭാഗങ്ങളിലും നഖം കൊണ്ട് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കാലിൽ പൊള്ളലേറ്റിരുന്നു. ഇരു ചെവിയിലും രക്തം കട്ടപിടിച്ചിരുന്നു. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചെങ്കിലും അന്തിമഫലം വൈകുമെന്നായിരുന്നു പൊലീസിന് സർജൻ ഡോ.ശശികല നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. അസ്വാഭാവികതയുണ്ടായിരുന്നിട്ടും ആത്മഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. കോടതി കേസെഴുതിത്തള്ളുകയും ചെയ്തു. കേസുകളിൽ പൊലീസ് അനാസ്ഥയെന്ന പരാതിക്കിടയിലാണ് ബന്ധുക്കളും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.
കേസ് ഫയൽ ഹാജരാക്കാൻ റാന്നി സി.ഐയ്ക്ക് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ബി.അശോകൻ അറിയിച്ചു. പുതിയ അന്വേഷണസംഘത്തെ ഒരാഴ്ചയ്ക്കുള്ളിൽ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.