വീട്ടിൽ മോഷണത്തിന് എത്തിയ കള്ളനെ ദമ്പതികളുടെ തൽസമയ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സാഹസികമായി പിടികൂടി. മോഷ്ടാവെത്തി വാതിൽ പൊളിച്ചു വീട്ടിൽ കയറുന്ന വിവരം മനസ്സിലാക്കിയ ദമ്പതികൾ പൊലീസിനു കൃത്യമായ വിവരം നൽകുകയായിരുന്നു. കലവൂർ പുത്തൻപറമ്പിൽ രവീന്ദ്രന്റെ വീട്ടിൽ മോഷണം നടത്തിയ വിരുതനഗർ സ്വദേശി ശങ്കറാണു (27) പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണു സംഭവം. കലവൂർ ജംക‌്ഷനിൽ ലോറി പാർക്ക് ചെയ്ത ശേഷം ശങ്കർ രവീന്ദ്രന്റെ വീട്ടിലെത്തുകയായിരുന്നെന്നു മണ്ണഞ്ചേരി പൊലീസ് പറഞ്ഞു.
ആലപ്പുഴ, തണ്ണീർമുക്കം മേഖലകളിലെ കടകളിലേക്കുള്ള പലചരക്കു സാധനങ്ങൾ കൊണ്ടുവന്ന ലോറിയിലെ ഡ്രൈവറാണു ശങ്കർ. വീടിന്റെ പുറത്തിരുന്ന പാര കൊണ്ടു പിൻവാതിൽ പൊളിച്ചു ശങ്കർ അകത്തു കയറി. മോഷ്ടാവിനെ കണ്ടു കുരച്ച് ശബ്ദമുണ്ടാക്കിയ നായയെ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടി നിശബ്ദനാക്കി. തുടർന്നു വീടിന്റെ വൈദ്യുതി വിച്ഛേദിച്ചു. ശബ്ദം കേട്ടു കള്ളൻ വീട്ടിൽ കയറിയ വിവരം മനസ്സിലാക്കിയ രവീന്ദ്രനും ഭാര്യ ഇന്ദിരയും മറ്റൊരു മുറിയിൽ കയറി വാതിൽ അടച്ചു.
തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. കുടുംബശ്രീ പ്രവർത്തക ആയ ഇന്ദിരയുടെ കൈവശം പൊലീസിന്റെ നമ്പർ ഉണ്ടായിരുന്നതു സഹായകമായി. മോഷ്ടാവ് അകത്തുണ്ടെന്നുള്ള വിവരവും വീട്ടിലേക്ക് എത്തേണ്ട വഴികളും ഇന്ദിര മണ്ണഞ്ചേരി പ്രിൻസിപ്പൽ എസ്ഐ രാജൻബാബുവിനു വിവരിച്ചു നൽകി. അകത്തു കയറിയ മോഷ്ടാവ് അലമാര തുറന്ന് അതിലുണ്ടായിരുന്ന പഴ്സ് എടുത്ത ശേഷം മറ്റു ഭാഗങ്ങളിൽ തിരയുമ്പോൾ പൊലീസ് എത്തി.
മോഷ്ടാവ് അകത്തേക്കു കയറിയ വാതിലും പൊലീസ് അകത്തു കയറേണ്ട വഴിയും ഇന്ദിര പറഞ്ഞുകൊടുത്തു. പൊലീസ് വീടിനുള്ളിലേക്കു കയറുമ്പോഴും വീട്ടുസാധനങ്ങൾ കൈക്കലാക്കുന്ന ശ്രമത്തിലായിരുന്നു മോഷ്ടാവ്. എസ്ഐയും എഎസ്ഐ സുബാഷും സിവിൽ പൊലീസ് ഓഫിസർമാരായ സത്താർ, ജോജോ, ഉല്ലാസ് എന്നിവരുമാണ് ആദ്യം അകത്തേക്കു കയറിയത്. രക്ഷപ്പെടാൻ നോക്കിയ ശങ്കറിനെ ശ്രമപ്പെട്ടാണു പൊലീസ് കുരുക്കിയത്. പൊലിസുകാരോട് എതിരിട്ടു പുറത്തേക്കോടിയ ശങ്കറിനെ പുറത്തു കാവൽ നിന്ന പൊലീസുകാർ കൂടി എത്തിയാണു പിടിയിലാക്കിയത്. മോഷ്ടാവിനെ പൊലീസ് പിടികൂടുന്ന സമയത്താണ് ഇന്ദിരയും ഭർത്താവും മുറി തുറന്നു പുറത്തു വന്നത്. കലവൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രവീന്ദ്രനും കയർ ബോർഡിൽ താൽക്കാലിക ജീവനക്കാരിയായ ഇന്ദിരയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്.