വയനാട് കൽപറ്റയിൽ കർഷകനിൽനിന്ന് കൈക്കൂലി വാങ്ങിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. പടിഞ്ഞാറത്തറ കൃഷി ഓഫീസിലെ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് പി. എം. രഘുവിനെയാണ് അറസ്റ്റ് ചെയ്തത്. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിനായി അയ്യായിരം രൂപയാണ് ഈയാൾ കൈക്കൂലിയായി വാങ്ങിയത്.
പടിഞ്ഞാറത്തറ സ്വദേശിയായ കർഷകനിൽനിന്ന് കൽപറ്റ ടൗണിൽവച്ച് പണം വാങ്ങുന്നതിനിടയിലാണ് രഘു വിജിലൻസിന്റെ വലയിൽ കുരുങ്ങുന്നത്. വാഴകൃഷി നശിച്ചതിന് സാമ്പത്തിക സഹായം നൽകണമെങ്കിൽ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. നഷ്ടപരിഹാരത്തിന്റെ പകുതി തുക ചോദിച്ചെങ്കിലും കർഷകൻ സമ്മതിക്കാതിരുന്നതോടെ അയ്യായിരംരൂപ മതിയെന്ന് അറിയിച്ചു. തുടർന്ന് കർഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഓഫിസിൽ വച്ച് പണം വാങ്ങുന്നത് കൃഷി ഓഫിസർ കാണുമെന്ന് പേടിച്ചാണ് രഘു കൽപറ്റ ടൗൺ തിരഞ്ഞെടുത്തത്. പണം കൈപ്പറ്റിയുടനെ വിജിലൻസ് പ്രതിയെ പിടികൂടി. ഇതിനും മുൻപും ഈ ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി വിജിലൻസ് പറഞ്ഞു. പ്രതിയെ തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.