പ്രമുഖ സിനിമ നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി. ഇന്നലെ അർധരാത്രി അങ്കമാലിയിൽ വച്ചായിരുന്നു സംഭവം. ഉപദ്രവിച്ചശേഷം കാക്കനാടിനു സമീപം ഇറക്കിവിട്ടു. മുൻ ഡ്രൈവർ ഉൾപ്പെട്ട സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പൊലീസിനു മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നടി സഞ്ചരിച്ച വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. അപകടമുണ്ടാക്കിയ ശേഷം, പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവർ നടിയുടെ വാഹനത്തിൽ കയറി ഓടിച്ചു പോവുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങിയ വാഹനം പുലർച്ചെയോടെ കാക്കനാട് ഭാഗത്ത് ഒരു സംവിധായകന്റെ വീടിനു സമീപം നിർത്തിയശേഷം പ്രതികൾ കടന്നു കളയുകയായിരുന്നു.
പിടിയിലായ ഡ്രൈവറുടെ കൂടി അറിവോടെയാണു സംഭവം ആസൂത്രണം ചെയ്തതെന്നു പൊലീസിനു സംശയമുണ്ട്. ഇതു മുൻനിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.
നടിയുടെ മുൻ ഡ്രൈവറാണു പ്രധാന പ്രതിയെന്നു നടി പൊലീസിനു മൊഴി നൽകിയതായാണു സൂചന. എറണാകുളം നഗരത്തിലെയും റൂറലിലെയും പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിൽ ശാരീരികമായ പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിട്ടുള്ളതിനാൽ മാധ്യമങ്ങൾ നടിയുടെ പേര് വെളിപ്പെടുത്തരുതെന്നും ചിത്രങ്ങൾ പുറത്തു വിടരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.