നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽ കുമാർ (പൾസർ സുനി–35) വാഹന മോഷണമടക്കം ഒട്ടേറെ കേസിലെ പ്രതി. നടിയെ തട്ടിക്കൊണ്ടു പോയത് കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ. സുനിൽ സഞ്ചരിച്ച വാഹനത്തിനു പുറമെ മറ്റൊരു വാഹനത്തിൽ കൂടി ക്വട്ടേഷൻ ഗുണ്ടകൾ നടിയെ പിൻതുടർന്നതായും സൂചന.
ഭീഷണിപ്പെടുത്തി അപകീർത്തികരമായ ചിത്രങ്ങൾ പകർത്തി പണം തട്ടിയെടുക്കൽ മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്നു കരുതുന്നു. നടിയോടു വ്യക്തിപരമായി പ്രശ്നമുണ്ടായിരുന്ന ചില സിനിമാ പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. നടിയുടെ വിവാഹം ഉറപ്പിച്ചിരുന്ന സാഹചര്യത്തിലുണ്ടായ അക്രമത്തിനു മറ്റെന്തെങ്കിലും ഗൂഢ ലക്ഷ്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റിലെ ആരെയെങ്കിലും സംശയമുണ്ടോ എന്നും വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് കഴിഞ്ഞശേഷം അപരിചിതനായ ഡ്രൈവറുടെ കാറിൽ അസമയത്ത് ഒറ്റയ്ക്കു വിട്ടതിൽ അസ്വാഭാവികതയുണ്ടോ എന്നും പൊലീസ് ആരാഞ്ഞപ്പോൾ ആരെയും സംശയമില്ലെന്നായിരുന്നു നടിയുടെ മൊഴി.കേസിലെ മുഖ്യപ്രതിയും നടിയുടെ മുൻ ഡ്രൈവറുമായ സുനിൽ ആഡംബര വാഹനങ്ങളിൽ ഇടയ്ക്കിടെ നാട്ടിലെത്താറുണ്ട്.
നാട്ടിലെത്തി അയൽവാസികളോടും സുഹൃത്തുക്കളോടും കമ്പനി കൂടിയ ശേഷം തിരികെ പോയാൽ പിന്നെ വരുന്നതു മാസങ്ങൾക്കു ശേഷമാകും.ബൈക്കുകളിൽ ഇഷ്ടവാഹനം പൾസറായതോടെ ‘പൾസർ സുനി’യെന്ന ഇരട്ടപ്പേരു വീണു. മോഷ്ടിച്ചതും അല്ലാത്തതുമായ ബൈക്കുകളിൽ ഇയാൾ നാട്ടിൽ കറങ്ങാറുണ്ട്.പല തവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പഠന കാലം മുതൽ കേസിലും അക്രമ സംഭവങ്ങളിലും ഉൾപ്പെട്ടിരുന്നതായും നാട്ടുകാർ ഓർക്കുന്നു.
അച്ഛനും അമ്മയും സഹോദരിയും അടങ്ങിയ സാധാരണ കുടുംബത്തിലെ അംഗമാണ് സുനിൽ. അച്ഛൻ കൂലിപ്പണിയെടുത്താണു കുടുംബം പുലർത്തുന്നത്. കോടനാട് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ താമസിക്കുന്നത്. ഈ സ്റ്റേഷനിൽ 2006ൽ റജിസ്റ്റർ ചെയ്ത ബൈക്ക് മോഷണമാണ് ജന്മനാട്ടിൽ ആകെയുള്ള കേസ്. മറ്റു കേസുകൾ എല്ലാം നാടിനു പുറത്താണ്. കളമശേരി, ഏലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുള്ളതായി പൊലീസ് പറഞ്ഞു.
നാടുമായി അധികം ബന്ധമില്ലാത്ത ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടൽ, വാടകയ്ക്കെടുത്ത കാറുകൾ തിരികെ നൽകാതെ കബളിപ്പിക്കൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്.പാറമടകളും മണ്ണെടുക്കലുമുള്ള കോടനാട് മേഖലയിൽ ക്രിമിനൽ സംഘങ്ങളുണ്ടെങ്കിലും അവരുമായി സുനിലിന് ബന്ധമില്ല. കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളുമായാണ് അടുപ്പം.