വെള്ളിയാഴ്ച രാത്രി അതിക്രമത്തിന് ഇരയായ മലയാള നടി അഭയം തേടിയെത്തിയത് സംവിധായകനും നടനുമായ ലാലിന്റെ പടമുകളിലെ വീട്ടിൽ. രാത്രി പത്തരയോടെ പടമുകൾ ഗവ. സ്കൂൾ റോഡിലെ വീട്ടിലെത്തുന്നതിനു തൊട്ടു മുൻപ് സംഭവത്തെ കുറിച്ചു നടി ഫോണിൽ അറിയിച്ചിരുന്നു. വീട്ടിൽ എത്തിയപ്പോൾ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ലാൽ ഏറ്റവും അടുപ്പമുള്ള ഏതാനും സിനിമാ പ്രവർത്തകരെ മാത്രമാണ് ആദ്യം വിവരമറിയിച്ചത്.
രാത്രി പതിനൊന്നരയോടെ ലാലിന്റെ വീട്ടിലെത്തിയ പി.ടി. തോമസ് എംഎൽഎ ഐജി പി. വിജയനുമായി ബന്ധപ്പെട്ടു.തുടർന്ന് ഐജിയുമായി ഫോണിൽ സംസാരിച്ച നടി സംഭവങ്ങൾ അദ്ദേഹത്തോടു വിശദീകരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശുമായും അവർ ഫോണിൽ സംസാരിച്ചു.നേരത്തെ സിനിമാ പ്രവർത്തകർ അറിയിച്ചതനുസരിച്ചു ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ എം. ബിനോയ് നടിയോടും ഡ്രൈവറോടും സംസാരിച്ചു.
രാത്രി 12.30നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ലാലിന്റെ വീട്ടിലെത്തി.നടി സഞ്ചരിച്ചിരുന്ന കാർ പരിശോധിച്ച പൊലീസ് കൂടുതൽ പരിശോധനയ്ക്കായി ശാസ്ത്രീയ പരിശോധനാ വിഭാഗത്തോട് ഉടൻ എത്താൻ ആവശ്യപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെ സ്ഥലത്തെത്തിയ സംഘം കാർ വിശദമായി പരിശോധിച്ചു.ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവും സ്ഥലത്തെത്തി.
പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി പുലർച്ചെ നാലിനു നടിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ഒട്ടേറെ പൊലീസ് വാഹനങ്ങൾ പല തവണ വരികയും പോകുകയും ചെയ്തെങ്കിലും രാവിലെ മാത്രമാണ് നാട്ടുകാർ സംഭവമറിയുന്നത്.പൊലീസും ലാലിനോട് ഏറ്റവും അടുപ്പമുള്ള ഏതാനും സിനിമാ പ്രവർത്തകരും മാത്രമാണ് പുലർച്ചെ വരെ ലാലിന്റെ വീട്ടിൽ ഉണ്ടായിരുന്നത്.ഇതിനിടെ രണ്ടു തവണ വനിതാ പൊലീസ് വന്നു പോയി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പുറത്തിറങ്ങി വന്ന ലാൽ മാധ്യമ പ്രവർത്തകരോടു സംസാരിച്ചു.