ചില്ലറ ഗുണ്ടായിസവും അധോലോക പ്രവർത്തനവുമായി മുമ്പു നടന്നിരുന്ന ഒരു നടൻ സമീപകാലത്ത് ഒരു പുതിയ നിർമാതാവിനോടു ചോദിച്ച പ്രതിഫലം കേട്ടാൽ നമ്മൾ ഞെട്ടും. വെറും 18 ലക്ഷം രൂപ.ഇക്കാര്യം നിർമാതാവ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അറിയിച്ചപ്പോൾ അതു കേട്ടു നിർമാതാക്കളും ഞെട്ടി. മലയാള സിനിമയ്ക്ക് ഒഴിവാക്കാൻ പറ്റാത്ത അതുല്യ നടൻ ഒന്നുമല്ല ഇയാൾ. കുറെക്കാലം മുമ്പു യാദൃച്ഛികമായി സിനിമയിലെത്തി ചെറിയ വേഷം ചെയ്തു വളർന്നയാൾ.
ഇത്തരമൊരു ആളിന് 18 ലക്ഷം നൽകി പടം ചെയ്യേണ്ടെന്ന് അസോസിയേഷൻ വിലക്കി. അതോടെ നടൻ പ്രതിഫലം കുറയ്ക്കാൻ തയാറായി. തുടർന്നു സിനിമ ചെയ്യാൻ അസോസിയേഷൻ അനുമതി നൽകിയെങ്കിലും പടം നടന്നില്ല.സൂപ്പർ താരങ്ങൾക്കു ഷൂട്ടിങ് സ്ഥലത്തു വിശ്രമിക്കുന്നതിനു കാരവാൻ നൽകുന്നതു സിനിമാരംഗത്തു പതിവാണ്. കഴിഞ്ഞ ദിവസം ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ, നടന്മാരിൽ ഒരാൾ കാരവാൻ ആവശ്യപ്പെടുകയുണ്ടായി.
ഈ ചൂടത്ത് അഭിനയിക്കണമെങ്കിൽ കാരവാൻ വേണമെന്നും അല്ലെങ്കിൽ തനിക്ക് ഈ പണി പറ്റില്ലെന്നും പറഞ്ഞ് ഇയാൾ സെറ്റിൽനിന്ന് ഇറങ്ങിപ്പോയി. നടനെ പിണക്കിയാൽ പടം അപൂർണമായി നിർത്തേണ്ടി വരുമെന്ന് അറിയാവുന്ന നിർമാതാവ് വെട്ടിലായി. നടൻ ആളു കുഴപ്പക്കാരനായതിനാൽ മറുത്തു പറയാനും നിർമാതാവിനു ധൈര്യമില്ലാത്ത സാഹചര്യമായിരുന്നു.മലയാള സിനിമയുടെ അധോലോക ബന്ധത്തിന്റെ വേരുകൾ പടർന്നുവരികകയാണ്.
ഹിന്ദി സിനിമക്കാർ വിലസുന്ന ബോളിവുഡും മുംബൈ അധോലോകവുമായുള്ള ബന്ധം കുപ്രസിദ്ധമാണ്. തട്ടിക്കൊണ്ടു പോകൽ മുതൽ കൊലപാതകം വരെ അവിടെ അരങ്ങേറുന്നു. അതേ സംസ്കാരം മലയാള സിനിമയിലേക്കും വ്യാപിക്കുന്നുവെന്നാണു സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. താരങ്ങൾ മുതൽ യൂണിറ്റ് ഡ്രൈവർമാർ വരെ ഒട്ടേറെ പേർക്ക് അധോലോക ബന്ധങ്ങളുണ്ട്. ലഹരിമരുന്നു കച്ചവടക്കാർ, റിയൽ എസ്റ്റേറ്റ് മാഫിയ, വട്ടിപ്പലിശ സംഘം, ക്വട്ടേഷൻ സംഘങ്ങൾ തുടങ്ങിയവരെല്ലാം മലയാള സിനിമയിൽ ചേക്കേറുകയാണ്.
സിനിമാ രംഗത്തുള്ള ചിലർ അധോലോകത്തെ വെല്ലുന്ന പ്രവർത്തനം നടത്തുന്നതായും സിനിമാരംഗത്ത് ആളിനെ എടുക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.ചില പുത്തൻ സിനിമക്കാരാണ് മലയാള സിനിമയിൽ ലഹരിമരുന്നുകാർക്കും അധോലോകത്തിനും ചുവപ്പു പരവതാനി വിരിച്ചു കൊടുക്കുന്നത്. ഇത്തരക്കാരുടെ സിനിമകളിൽ അഭിനയിക്കാനെത്തുന്നവരിൽ പഴയ ക്വട്ടേഷൻ സംഘാംഗങ്ങളുമുണ്ട്.
കഥാപാത്രങ്ങൾക്കു യോജിച്ച മുഖങ്ങൾ അന്വേഷിച്ചു പോകുമ്പോൾ ക്രിമിനലുകൾ ഉൾപ്പെടെ കഥാപാത്രങ്ങളായി മാറുന്നു. നടന്മാരാകാൻ കഴിയാത്ത സംഘാംഗങ്ങൾ സിനിമയുടെ പ്രൊഡക്‌ഷൻ സംഘത്തിൽ ലൊക്കേഷൻ മാനേജരും ഡ്രൈവറുമായി കയറിപ്പറ്റുന്നു.ന്യൂജനറേഷൻ സിനിമക്കാരിൽ ചിലർ ലഹരിമരുന്നിന് അടിമകളാണെന്നു കെ.ബി.ഗണേഷ്കുമാറിനെപ്പോലുള്ളവർ പരസ്യമായി ആക്ഷേപിച്ചു കഴിഞ്ഞു. എല്ലാവരുടെയും മുന്നിൽ ഭയഭക്തി ബഹുമാനങ്ങളോടെ പെരുമാറുന്ന ഡ്രൈവർമാരുടെയും മറ്റും തനിനിറം അതൊന്നുമായിരിക്കില്ല. ഇവരാണ് പലപ്പോഴും നടികളെ വിളിക്കാൻ ഹോട്ടലിലേക്കും ലൊക്കേഷനിലേക്കുമെല്ലാം കാറുമായി പോകുന്നത്.
ലഹരിമരുന്നു പാർട്ടികളിൽ പങ്കെടുക്കുന്നവരിൽ സിനിമക്കാരുമുണ്ട്. അറിഞ്ഞോ അറിയാതെയോ സംവിധായകരും താരങ്ങളുമെല്ലാം ഇതിൽ കുടുങ്ങിപ്പോകുന്നു. വലിക്കാനും കുത്തിവയ്ക്കാനുമെല്ലാമുള്ള സാധനങ്ങൾ ഇവർക്ക് എത്തിച്ചുകൊടുക്കുന്നത് അധോലോകമാണ്. ഈ അധോലോകം പിന്നീട് അവരുടെ സിനിമയിൽ പിടി മുറുക്കുന്നു. സിനിമക്കാരുടെ രഹസ്യങ്ങൾ അറിയാവുന്നതിനാൽ ഇത്തരക്കാരെ ഒഴിവാക്കാൻ അത്ര എളുപ്പമല്ല.
ലഹരിയുടെ കാണാക്കയങ്ങളിൽ അലഞ്ഞുതിരിയുന്ന സിനിമക്കാർ ധാരാളമുണ്ട്. പകൽ സിനിമയും രാത്രി ക്വട്ടേഷനുമായി നടക്കുന്നവരുണ്ട്. ലൊക്കേഷനിൽ സംവിധായകനും നിർമാതാവിനും താരങ്ങൾക്കും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ക്വട്ടേഷൻ ടീം അംഗത്തിനു മറ്റൊരു മുഖമുണ്ടെന്ന് എങ്ങനെ അറിയും?
സിനിമാ രംഗത്ത് എല്ലാം സൗജന്യമായി ലഭിക്കുകയും അങ്ങനെ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നല്ലൊരു പങ്കുമെന്ന് ആക്ഷേപമുണ്ട്. ലൊക്കേഷനിൽ എത്തിയാൽ എല്ലാം നിർമാതാവിന്റെ ചെലവിൽ നടത്തുന്നതാണ് അവരുടെ ശീലം. ഇതിനിടെ കാശുള്ള ഒരാൾ സ്കോച്ചുമായി സൽക്കരിക്കാൻ എത്തിയാൽ വീഴുന്നവരുണ്ട്. വൈകുന്നേരങ്ങളിൽ അധോലോക സംഘത്തലവന്റെ ഹോട്ടൽ സ്യൂട്ടിന്റെ ശീതളിമയിൽ സൽക്കാരം ആസ്വദിച്ചു കഴിയുന്ന ചില പ്രമുഖരെയെങ്കിലും മലയാള സിനിമക്കാർക്കു പരിചയമാണ്.
നടിമാരെ ബ്ളാക്ക് മെയിൽ ചെയ്തത് ഇതിനും മുമ്പും? ∙
ചലച്ചിത്ര രംഗത്തെ സംഘടനകൾ തമ്മിലുള്ള കിടമത്സരത്തിൽ വിജയിക്കുന്നതിനായി സംഘടനാ നേതൃത്വം ഒട്ടേറെപേർക്കു മെംബർഷിപ് നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഒരു സംഘടനയും അംഗീകരിക്കില്ല. തങ്ങളുടെ സംഘടനയിൽ ഉള്ളവരെല്ലാം മാന്യന്മാരാണെന്നും അല്ലാത്തവരെ സിനിമയിലേക്കു വിളിച്ചു കയറ്റുന്നതാണു പ്രശ്നമെന്നും ഈ സംഘടനകളുടെ നേതാക്കൾ പറയുന്നു. സിനിമാ രംഗത്തുള്ള സംഘടനകളിലെ അംഗങ്ങളിൽ ആരൊക്കെയാണു ക്രിമിനലുകളും ഗുണ്ടകളുമെന്ന് ആർക്കും അറിയില്ല. ഒരുപാടു പേരുടെ കൂട്ടമാണു സിനിമ. അതിനിടെ പല തരക്കാരുണ്ടാകും.
ബ്ലാക്ക് മെയ്‌ലിങ് ഉൾപ്പെടെ ക്രിമിനൽ പ്രവർത്തനങ്ങൾക്കു നല്ല വളക്കൂറുള്ള മണ്ണാണു സിനിമയുടേത്. ചില നടികളെയും ഒരു സംവിധായകനെയും നടനെയും ബ്ലാക്ക് മെയ്‌ൽ ചെയ്തു പണം തട്ടിയെന്ന വാർത്തകൾ ഇതിനോടകം പ്രചരിക്കുന്നുണ്ട്.
ഭാഗ്യം! തിരുവനന്തപുരത്ത് സിനിമ അധോലോകമായിട്ടില്ല ∙
തിരുവനന്തപുരത്തു പക്ഷേ അധോലോകം സിനിമാരംഗത്ത് ഇതുവരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. കഞ്ചാവ് അടിക്കുന്ന ചിലരൊക്കെ ഉണ്ടാകാമെങ്കിലും അധോലോകം ഇടപെട്ടതിന്റെ പേരിലുള്ള പ്രശ്നങ്ങളൊന്നും തലസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം മലയാള സിനിമയിൽ അധോലോക സംസ്കാരം പടർന്നു നിൽക്കുന്നതിനാൽ നാളെ തലസ്ഥാനത്തേക്കും അതു വ്യാപിച്ചാൽ അദ്ഭുതപ്പെടാനില്ല.
ക്രിമിനലുകളെ ഒഴിവാക്കുമെന്നു നിർമാതാക്കൾ
ക്രിമിനൽ കേസിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന പൊലീസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ ഇനി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗത്വം നൽകൂവെന്നു പ്രസിഡന്റ് ജി.സുരേഷ് കുമാറും ജനറൽ സെക്രട്ടറി എം.രഞ്ജിത്തും അറിയിച്ചു. കേരള ഫിലിം ചേംബറിൽ റജിസ്റ്റർ ചെയ്യുന്നതിനും ഇത്തരം സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ചലച്ചിത്രരംഗത്തു നിന്നു ക്രിമിനലുകളെ ഒഴിവാക്കുന്നതിന്റെ ആദ്യ പടിയാണിത്. പ്രൊഡക്‌ഷനിലുള്ളവരുടെ കാര്യത്തിലും ഇതു നിർബന്ധമാക്കാനാണ് ആലോചിക്കുന്നത്. പ്രത്യേകിച്ചു ഡ്രൈവർമാരെ നിയോഗിക്കുന്നതിനു മുമ്പ് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രൊഡക്‌ഷൻ ബോയ് മുതൽ മുകളിലേക്ക് ഒരു തട്ടിലും ക്രിമിനലുകൾ കടന്നുകയറാതെ ശ്രദ്ധിക്കും. താരങ്ങൾക്കിടയിൽ ഇതുവരെ വലിയ കുഴപ്പക്കാർ ആരുമില്ല. ലഹരി മരുന്ന് ഉപയോഗിക്കുന്നവരുണ്ടെങ്കിൽ സിനിമയിൽ നിന്നു മാറ്റിനിർത്തുമെന്നും അസോസിയേഷൻ അറിയിച്ചു. സംഘടനയിൽ ഗുണ്ടകളില്ല: ഫെഫ്ക
തങ്ങളുടെ സംഘടനയിൽ ഗുണ്ടകൾ ഇല്ലെന്നും പൊലീസിന്റെ വെരിഫിക്കേഷനും വാർഡ് കൗൺസിലറിന്റെ ശുപാർശയും ഉള്ളവരെ മാത്രമേ ഇതിൽ ചേർക്കാറുള്ളൂവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ.ചലച്ചിത്ര സംഘടനകൾ കരുത്തു കൂട്ടാനായി അന്വേഷണം നടത്താതെ ഗുണ്ടകൾ ഉൾപ്പെടെയുള്ളവരെ അംഗങ്ങളാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തിരിച്ചറിയൽ രേഖകളെല്ലാം വാങ്ങിയിട്ടേ അംഗത്വം നൽകൂ.
ഫെഫ്കയിൽ ഗുണ്ടകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. പുറത്തുള്ളവർക്കു സിനിമയുടെ ചുമതലകളെല്ലാം നൽകുകയും അവർ വലിയ പ്രശ്നം ഉണ്ടാക്കിയപ്പോൾ തടിതപ്പാനായി സംഘടനയെ കുറ്റപ്പെടുത്തുകയുമാണ്. സംഘടനയിലുള്ളവരെ ഇത്തരം ചുമതല ഏൽപിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. ഫെഫ്കയിലെ ഒരു അംഗത്തെയും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.