കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ലൊക്കേഷനിൽനിന്നു കാറിൽ മടങ്ങുംവഴി നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾ അതിനു മുൻപ് ഒരു ദിവസവും നടിയെ പിൻതുടർന്നതായി പൊലീസിനു വിവരം ലഭിച്ചു. അന്ന് അപ്രതീക്ഷിതമായി മറ്റൊരാൾ നടിയുടെ കാറിലുണ്ടായിരുന്നതാണു പ്രതികളുടെ നീക്കം പാളാൻ കാരണം.
ഏറെക്കാലമായി മലയാള സിനിമകളിൽ അവസരം ലഭിക്കാതിരുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആക്രമണത്തിന്റെ രീതി അവരെ മാനസികമായി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നു സംശയിക്കുന്നു. സിനിമാ മേഖലയിൽ നടിയോടു തൊഴിൽപരമായും വ്യക്തിപരമായും വിദ്വേഷമുള്ളവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ആക്രമണത്തന്റെ ആഘാതം മാറിയിട്ടു മാത്രം ഇനി നടിയുടെ മൊഴി രേഖപ്പെടുത്തിയാൽ മതിയെന്നും തീരുമാനിച്ചു.
ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി സന്ദർശിച്ചിരുന്നവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. അക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ആദ്യ ദിവസംതന്നെ പൊലീസ് നിഗമനത്തിലെത്തിയിരുന്നു. വ്യക്തമായ ഗൂഢാലോചനയും തയാറെടുപ്പും നടത്തിയിട്ടുണ്ട്. അപകീർത്തികരമായ ചിത്രങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്തു പണം വാങ്ങുക മാത്രമാണു പ്രതികളുടെ ഉദ്ദേശ്യമെങ്കിൽ ദീർഘനേരം ഉപദ്രവിക്കില്ലായിരുന്നു എന്നാണു പൊലീസ് അനുമാനിക്കുന്നത്. ആ സാഹചര്യത്തിൽ എത്രയും വേഗം ചിത്രങ്ങൾ പകർത്താനേ പ്രതികൾ ശ്രമിക്കുകയുള്ളൂ. സംഭവ സമയത്തു പ്രതികൾ തമ്മിലുള്ള സംസാരം, ഫോണിലൂടെയുള്ള വിവരം കൈമാറൽ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ പ്രകാരം, അക്രമം പ്രതികാര നടപടിയുടെ ഭാഗമാണെന്നാണു പൊലീസ് വിലയിരുത്തൽ.