നടൻ ബാബുരാജിന് വെട്ടേറ്റു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മൂന്നാറിലെ സ്വന്തം പുരയിടത്തിലുള്ള കുളം വറ്റിക്കാൻ ചെന്ന് ബാബുരാജ് അയൽവാസിയുമായി തർക്കത്തിൽ ഏർപ്പെടുകയും എതിർകക്ഷി വാക്കത്തിയെടുത്ത് ബാബുരാജിനെ വെട്ടുകയും ചെയ്തുെവന്നായിരുന്നു വാർത്ത വന്നത്. ഈ വാർത്തയിലെ സത്യാവസ്ഥ എന്താണ് ? ബാബുരാജ് തന്നെ നടന്ന സംഭവത്തെക്കുറിച്ച് മനോരമ ഓണ്‍ലൈനിനോടു സംസാരിക്കുന്നു...
‘ഈ വസ്തു മൂന്നുവർഷം മുമ്പ് മുഴുവൻ വിലയും കൊടുത്ത് ഞാൻ വാങ്ങിയതാണ്. പക്ഷേ ആധാരം റജിസ്റ്റർ ചെയ്യാൻ ചെല്ലുമ്പോഴാണ് അറിയുന്നത് ഇദ്ദേഹമല്ല ഈ സ്ഥലത്തിന്റെ ഉടമയെന്ന് ഞാൻ അറിയുന്നത്. ഇദ്ദേഹത്തിന്റെ പേര് സണ്ണി തോമസ് എന്നാണ്. അച്ഛന്റെ പേര് തോമസ് സണ്ണിയും.
സണ്ണിയുടെ വസ്തു എന്നാണ് ഇൗ സ്ഥലം അറിയപ്പെട്ടതും. അതിനാൽ വാങ്ങിയ കാലത്ത് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നുമില്ല. ആധാരം രജിസ്റ്റർ ചെന്നപ്പോൾ മാത്രമാണ് ഈ നൂലാമാലകളെ കുറിച്ചൊക്കെ അറിയുന്നത്. തോമസ് സണ്ണിയുടെ നാലുമക്കൾക്കും അവകാശമുള്ള ഭൂമിയാണിത്. അവരാരും അറിയാതെയാണ് ഇദ്ദേഹം ഭൂമി വിറ്റത്. ഇദ്ദേഹത്തിനെതിരെ അടിമാലി കോടതിയിൽ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും കേസ് കൊടുത്തിട്ടുണ്ട്.
ഞാൻ കുളം വറ്റിക്കാൻ ചെന്നതൊന്നുമല്ല. വെള്ളം കുറഞ്ഞപ്പോൾ മോട്ടർ ഇറക്കി വയ്ക്കാനും കുളം വൃത്തിയാക്കാനും എത്തിയതായിരുന്നു. ആ കുളത്തിൽ നിന്നും രണ്ടുവർഷമായിട്ട് അദ്ദേഹത്തിന്റെ സമ്മതത്തോടുകൂടിയായിരുന്നു വെള്ളമെടുത്തിരുന്നതും. കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടുകയും ചെയ്തു. ഇദ്ദേഹം പ്രശ്നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് ഞാൻ ചെന്നത്. അല്ലാതെ കയ്യേറിയതല്ല. കോടതി ഉത്തരവുമായാണ് കുളം വൃത്തിയാക്കാൻ വന്നിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹം ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.