നടൻ ബാബുരാജിന് വെട്ടേറ്റു. അടിമാലി കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വച്ചായിരുന്നു വെട്ടേറ്റത്. റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തർക്കത്തിനിടെ ഒരാൾ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു.
അടിമാലി കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ കുളത്തിലെ വെള്ളമാണ് സമീപവാസികളിൽ ചിലർ ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികൾ സംഘടിച്ചത്. എന്നാല്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലേക്ക് വെള്ളം കൊണ്ടുവരാനായി മാത്യുവിൽ നിന്നു വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
മൂന്നര ഏക്കർ സ്ഥലമാണ് ബാബുരാജിന് ഇവിടെയുള്ളത്. എന്നാൽ മൂന്നര ഏക്കർ പുരയിടത്തിൽ വെള്ളമില്ലാത്തതിനെ തുടർന്നാണു തൊട്ടടുത്തുള്ള മാത്യുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ചു സെന്റു സ്ഥലം ബാബുരാജ് വിലയ്ക്കു വാങ്ങിയിരുന്നു. കുളം ഉൾപ്പെടുന്ന ഈ സ്ഥലത്തിനായി പറഞ്ഞുറപ്പിച്ച തുക മുഴുവൻ നൽകിയിട്ടും ആധാരം നടത്താൻ മാത്യു തയാറായില്ലെന്നാണ് ബാബുരാജിന്റെ പരാതി. എന്നാല്‍ ഇല്ലെന്നാണ് മാത്യുവിന്റെ ബന്ധുക്കളുടെ ആരോപണം.
രാവിലെ കുളം വൃത്തിയാക്കാനെത്തിയ ബാബുരാജും മാത്യുവും തമ്മില്‍ തര്‍ക്കമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇരുവരോടും സംസാരിച്ച ശേഷം പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. പൊലീസ് മടങ്ങിയ ശേഷമായിരുന്നു ബാബുരാജിന് വെട്ടേറ്റത്. കുളക്കരയിൽ മറഞ്ഞു നിൽക്കുകയായിരുന്ന മാത്യു വാക്കത്തി ഉപയോഗിച്ച് വെട്ടിയിട്ട് ഓടിമറയുകയായിരുന്നു. ഇടതു നെഞ്ചിനും ഇടതു കൈയ്ക്കും വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ ബാബുരാജിനെ സമീപത്തുണ്ടായിരുന്നവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു.