വിവാഹത്തട്ടിപ്പു നടത്തി സ്വർണവും പണവും കൈക്കലാക്കിയ കേസിലെ പ്രതി ജാമ്യവ്യവസ്ഥകൾ പാലിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപണം. കേസിലെ മുഖ്യപ്രതിയുടെ സഹോദരീ ഭർത്താവും കൂട്ടുപ്രതിയുമായ മധ്യപ്രദേശ് ഇൻഡോർ സ്വദേശി ദേവേശശർമ്മയാണു ജില്ലാ അഡീ.സെഷൻസ് കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ പാലിക്കാതെ പുറത്തിറങ്ങിയത്.
വൈറ്റില പൊന്നുരുന്നിയിലെ താമസക്കാരനായ ഗുജറാത്ത് സ്വദേശിയെ വിവാഹം ചെയ്ത ശേഷം പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് മൂന്നു മധ്യപ്രദേശുകാരെ കൊച്ചി പൊലീസ് അറസ്റ്റ്ചെയ്തത്. ഇൻഡോർ സ്വദേശിനി മേഘ ഭാർഗവി , ഇവരുടെ സഹോദരി പ്രാചി ഭാർഗവ, മറ്റൊരു സഹോദരിയുടെ ഭർത്താവ് ദേവേശ ശർമ്മ, വിവാഹത്തട്ടിപ്പിന്റെ ഇടനിലക്കാരനായ മഹേന്ദ്ര ഗുണ്ടേല എന്നിവരായിരുന്നു അറസ്റ്റിലായത്. ഇതിൽ ദേവേശ ശർമ്മ ജില്ലാ അഡീ.സെഷൻസ് കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ പാലിക്കാതെ പുറത്തിറങ്ങിയെന്നാണ് ആരോപണം. നാൽപതിനായിരം രൂപയ്ക്കു തുല്യമായ രണ്ടാൾ ജാമ്യമാണു പ്രതിക്കു കോടതി നിർദേശിച്ചത്.
എന്നാൽ 40,000 രൂപ അടച്ച് ആൾജാമ്യം ഒഴിവാക്കിയാണ് ദേവശ ശർമ്മ പുറത്തിറങ്ങിയത്. കേസിലെ മറ്റു രണ്ടു പ്രതികൾ റിമാൻഡിലാണെങ്കിലും പുറത്തു കടന്ന ദേവേശ ശർമ്മ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. മേഘയുടെ പിതാവിന്റെ ചികിത്സയ്ക്കെന്നു പറഞ്ഞാണ് 15 ലക്ഷം രൂപകൈപ്പറ്റിയത്. വിവാഹ ശേഷം 25 പവൻ സ്വർണാഭരണങ്ങളും ഇവർ കൊണ്ടുപോയി. സമാനമായ രീതിയിൽ ആറുവിവാഹങ്ങൾ മേഘ ഭാർഗവ ചെയ്തതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജാമ്യവ്യവസ്ഥ മറികടന്ന് കേസിലെ പ്രതി ദേവേശ ശർമ്മ പുറത്തിറങ്ങിയതിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.