പാലക്കാട് പട്ടാമ്പി ശാരദ കൊലക്കേസിൽ ഒന്നര വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റിൽ. എൺപതു വയസുളള വൃദ്ധയെ 300 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പട്ടാമ്പി വടക്കെവെളളടിക്കുന്ന് കളളിവളപ്പിൽ സുബ്രമണ്യനാണ് അറസ്റ്റിലായത്.
2015 ഒക്ടോബർ 26 നാണ് കേസിനാസ്പദമായ സംഭവം. എൺപതുവയസുകാരിയും അവിവാഹിതയുമായ ശാരദ തനിച്ചുതാമസിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. പറമ്പിൽ തേങ്ങയിടാനെത്തിയ സുബ്രമണ്യനുമായി കൂലി സംബന്ധിച്ച് തർക്കം ഉണ്ടായി. തെങ്ങുകളിൽ കയറിയതിന് കൂലിയായി അഞ്ഞൂറ് രൂപയാണ് സുബ്രമണ്യൻ ചോദിച്ചത്. ശാരദ 200 രൂപ നൽകി. ബാക്കി തുക നൽകാത്തതിനാൽ ശാരദയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുകയായിരുന്നു. തലയ്ക്കും മുഖത്തിനും ആഴത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്തി.
കൊലാതകത്തിനു ശേഷം ആഭരണങ്ങളുമായി പ്രതി കടന്നു. സംശയമുളള നൂറിലധികം പേരെ ചോദ്യം ചെയ്്തെങ്കിലും പൊലീസ് നടപടിയോട് സുബ്രമണ്യൻ സഹകരിച്ചില്ല. തുടർന്ന് ഏറെക്കാലത്തെ നിരീക്ഷണത്തിലൊടുവിൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരായ നൂറിലധികം പേർ പ്രതിയെ കാണാൻ തടിച്ചുകൂടിയിരുന്നു.