കൊച്ചിയിലെ സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു. മിഷേലും താനുമായി രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി ക്രോണിന്‍ അലക്സാണ്ടര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം മിഷേലിന്റെ ജന്മനാടായ പിറവത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു.
ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ഈ വാദം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി കുടുംബം രംഗത്തെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിലയിരുത്തിയാലും ആത്മഹത്യയെന്ന് കരുതാനാകില്ല. മുങ്ങിമരണമെന്ന് പറയുമ്പോഴും ഉള്ളില്‍ 250 മില്ലിലിറ്റര്‍ വെള്ളം മാത്രമേ ഉണ്ടായുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
അറസ്റ്റിലായ പ്രതി ക്രോണിന്‍ അലക്സാണ്ടര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റം നിഷേധിച്ചത്.
രണ്ടുവര്‍ഷമായി മിഷേലുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും ഇക്കാര്യം വീട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും പ്രതി പിന്നീട് കോടതിയില്‍ ആവര്‍ത്തിച്ചു. ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല. അടുത്തദിവസം പരിഗണിക്കാമെന്ന് പക്ഷെ ഉറപ്പുനല്‍കി. ഈമാസം 28വരെ റിമാന്‍ഡ് ചെയ്തുകൊണ്ടാണ് തല്‍ക്കാലം ഉത്തരവ്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പിറവം നഗരസഭാപരിധിയില്‍ നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിച്ചു. കടകളൊന്നും തുറന്നില്ല. വാഹനങ്ങളും ഓടിയില്ല. മരണം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ മിഷേലിന്റെ സുഹൃത്തുക്കളടക്കം സിഎ വിദ്യാര്‍ഥികളും പ്രതിഷേധവുമായി കൊച്ചി നഗരത്തില്‍ ഒത്തുചേര്‍ന്നു.