ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ യുവാവും യുവതിയും കൊല്ലപ്പെട്ട കേസിലെ പ്രതിയെ നാലര വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവർ മുണ്ടക്കയം സ്വദേശി ജോജിമോനാണ് അറസ്റ്റിലായത്. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
2012 ജൂലൈ 12ന് കുട്ടിക്കാനം വളഞ്ചാംകാനത്തിനു സമീപമം ഉച്ചയ്ക്കായിരുന്നു അപകടം. ബൈക്ക് യാത്രികരായ വാഴൂർ സ്വദേശി പ്രിൻസ്, സുഹൃത്ത് അനുശ്രീ എന്നിവർ അപകടത്തിൽ മരിച്ചു. കുമളിയിൽ നിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്ന ജോജിമോൻ ഓടിച്ചിരുന്ന ലോറിയാണ് ഇരുവരെയും ഇടിച്ചിട്ടത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചു വീണ പ്രിൻസിന്റെയും അനുശ്രീയുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഇരുവരും റോഡിൽ കിടന്നു പിടയുന്നതു കണ്ട് ജോജിമോൻ ലോറി നിർത്തിയെങ്കിലും രക്ഷപ്പെടുത്താൻ മുതിർന്നില്ല. കനത്ത മഴയും മഞുമായതിനാൽ മറ്റാരും അപകടം കണ്ടിലെന്നു മനസിലാക്കിയതോടെ ജിജിമോൻ സ്ഥലംവിട്ടു. വർഷങ്ങളായി തെളിയിക്കപ്പെടാതെ കിടന്ന കേസിൽ മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. അപകടത്തിനടയാക്കിയ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിന് ശേഷം ഒളിവിൽ പോയ പ്രതി അന്വേഷണം വഴിമുട്ടിയതോടെ വീട്ടിൽ തിരിച്ചെത്തി. സംഭവ സമയത്ത് താൻ ഒറ്റക്കായിരുന്നെന്നും ഇതിനു ശേഷം നിരവധി തവണ ഇതേ റൂട്ടിൽ ഇതേ ലോറിയുമായി യാത്ര ചെയ്തതായും പ്രതി മൊഴി നൽകി. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.