എസ്.എഫ്.ഐ. പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച എറണാകുളം മഹാരാജാസ് കോളജിൽ എബിവിപിയുടെ പ്രതീകാത്മക ശുദ്ധീകരണം. കോളജിനു മുന്നിൽ ചാണകവെള്ളം തളിച്ചായിരുന്നു എബിവിപിയുടെ പ്രതിഷേധം. അതേസമയം അക്രമം ഭയന്ന് പ്രിൻസിപ്പലിന് കോളജിൽ കടക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് ഹൈബി ഈഡൻ എംഎൽഎ കുറ്റപ്പെടുത്തി.
മഹാരാജാസ് കോളജിലേക്ക് പ്രകടനമായെത്തിയ എബിവിപി പ്രവർത്തകരെ ഗേറ്റിനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഗേറ്റിനു മുന്നിൽ ചാണകവെള്ളം തളിച്ച് പ്രവർത്തകർ പ്രതീകാത്മക ശുദ്ധികലശം നടത്തുകയായിരുന്നു. എസ്.എഫ്.ആ. പ്രവർത്തകർ കുഴിമാടമൊരുക്കി യാത്രയയപ്പു നൽകിയ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിന്‍സിപ്പല്‍ ഡോ.എന്‍.സരസുവും പ്രതിഷേധത്തില്‍ പങ്കെടുത്തു. എസ്.എഫ്ഐയുടെ അക്രമം പാർട്ടി നേതൃത്വം ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരുമെന്ന് എന്‍.സരസു ഓര്‍മിപ്പിച്ചു.
അതേ സമയം പ്രിൻസിപ്പലിന്റെ കസേര എസ്ഐഫ്ഐ പ്രവർത്തകർ കത്തിച്ചിട്ടും സർക്കാർ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്ന് ഹൈബി ഈഡൻ എം എൽ എ കുറ്റപെടുത്തി. അധ്യപകസംഘടനകളും ഈ വിഷയത്തിൽ മൗനമവലംബിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ നയം വ്യക്തമാക്കണമെന്നും ഹൈബി ഈഡൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. അവധിയിൽ ആയിരുന്ന കോളജ് പ്രിൻസിപ്പൽ എന്‍.എല്‍. ബീന തിരികെ ജോലിയിൽ പ്രവേശിച്ചു.