യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ മലയാളത്തിലെ പ്രമുഖ നടന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മുഖ്യപ്രതി സുനിൽകുമാർ എന്ന സുനി പൊലീസിന്റെ കസ്റ്റഡിയിലായതായും സൂചനയുണ്ട്. കേസിലെ ക്വട്ടേഷൻ സാധ്യതകൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്റെ മൊഴിയെടുത്തത്. സിനിമാ രംഗത്തെ കുടിപ്പക തീർക്കാൻ ചിലർ സംഭവത്തെ ദുരുപയോഗിക്കുന്നതായി നടൻ കുറ്റപ്പെടുത്തി.
സംഭവദിവസം ചികിത്സയിലായിരുന്ന താൻ പിറ്റേന്നു രാവിലെയാണു കാര്യം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുനി, അറസ്റ്റിലായ മാർട്ടിൻ എന്നിവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണു വിവരം.ഇതിനിടെ, സംവിധായകൻ കൂടിയായ യുവനടന്റെ കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് ഇന്നലെ പുലർച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ആളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇരയായ നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടിലെ ഫൊറൻസിക് തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസിന് ആശങ്കയുണ്ട്. ഇത്തരം കേസുകളിൽ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങൾ, നഖത്തിന്റെ അഗ്രഭാഗം എന്നിവ ശേഖരിക്കണം. എന്നാൽ ആക്രമണം നടന്ന അന്നു രാത്രി ഇവ ശേഖരിച്ചില്ല. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ആക്രമണം നടക്കുന്നത്. പിറ്റേന്നു പുലർച്ചെ നാലിനാണു നടിയെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ പരിശോധിച്ചത്.
സംഭവത്തിന്റെ ഗൗരവം പൊലീസ് അറിയിച്ചിട്ടും മെഡിക്കൽ കോളജിലെ ഫൊറൻസിക്, ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാർ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. അപാകതകൾ മൂലം അന്തിമ റിപ്പോർട്ട് ഇതുവരെ പൊലീസിനു കൈമാറിയട്ടില്ല. ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനകം നടത്തിയാൽ മാത്രം ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്ന പല പരിശോധനകളും എട്ടു മണിക്കൂറിനു ശേഷമാണു ചെയ്തത്. ഇതു ഡിഎൻഎ പരിശോധനാ ഫലത്തെ ബാധിക്കും.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപുതന്നെ പാലക്കാട്ട് അറസ്റ്റിലായ തമ്മനം സ്വദേശി മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തിൽ നേരിട്ടു പങ്കില്ലെന്നും ആൾബലത്തിനു സുനിക്കൊപ്പം കൂടിയെന്നുമാണു മൊഴി. ഉപദ്രവിച്ചവരുടെ കൂട്ടത്തിൽ ഇയാളില്ലെന്നു നടിയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റൊരു ദിവസത്തേക്കു പരിഗണിക്കാൻ മാറ്റിയതോടെ, ഒളിവിൽ കഴിയുന്ന സുനി, വി.പി.വിജീഷ് എന്നിവർ കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ തിരച്ചിലിൽ സുനി അറസ്റ്റിലായതായി വിവരമുണ്ടെങ്കിലും അന്വേഷണ സംഘം നിഷേധിച്ചു.