ശബരിമല സന്നിധാനത്തെ കരാര്‍ ജീവനക്കാരന്‍റെ തിരോധാന ത്തിനെ അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം തയാറാകുമ്പോള്‍ നിരാശയിലാണ് കുടുംബം. 2010 മെയ് 22നാണ് ശബരിമലയില്‍ നിന്ന് നാരങ്ങാനം സ്വദേശിയായ അഭിലാഷിനെ കാണാതായത്. കൂടുതലൊന്നും ചെയ്യാനില്ലെന്നാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നിലപാട്.
സന്നിധാനത്തെ മരാമത്ത് വിഭാഗം കരാര്‍ ജീവനക്കാരനായിരുന്നു അഭിലാഷ്. 2010 മെയ് 22ന് വീട്ടിലേലേക്ക് വരാനിരിക്കെയാണ് കാണാതായത്. അവസാനമായി വിളിച്ചത് അമ്മയെ ആയിരുന്നു. ആ സമയം അഭിലാഷ് കരയുകയായിരുന്നുവെന്ന് അമ്മ പറയുന്നു. പിന്നീട് അഭിലാഷിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. ആദ്യം പമ്പ പൊലീസ് അന്വേഷിച്ചു. നാട്ടുകാരടക്കം വനത്തില്‍ തിരച്ചില്‍ നടത്തി. പിന്നീടാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. സന്നിധാനത്തെ സെപ്റ്റിക് ടാങ്കുകളെല്ലാം തുറന്നു പരിശോധിച്ചു. വനത്തിലും കാനന പാതയിലും തിരച്ചില്‍ നടത്തി. വനത്തില്‍ കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ശബരമിലയില്‍ തന്നെയായിരുന്നു ലൊക്കേഷന്‍.
സംഭത്തിന്‍റെ തലേദിവസം സന്നിധാനത്ത് വലിയ ബഹളം കേട്ടതായും ആരെയൊ വലിച്ചിഴച്ച് മര്‍ദിക്കുന്നത് കണ്ടെന്നും ചില വ്യാപാരികള്‍ മൊഴി നല്‍കി. സന്നിധാനത്ത് മണ്ഡലകാലമല്ലാത്തപ്പോള്‍ ജീവനക്കാര്‍ മദ്യപിച്ചു വഴക്കുണ്ടാക്കുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ നടക്കുന്നതായും വിവരം കിട്ടിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഒരളും അഭിലാഷുമായി സംഘര്‍ഷമുണ്ടായതായും പറയപ്പെടുന്നു. സന്നിധാനത്ത് നടക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ പുറത്തറിയാതിരിക്കാനായി അഭിലാഷിനെ കൊലപ്പെടുത്തിയതാണെന്നും സംശയിക്കുന്നു.
മരാമത്ത് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെത്തന്നേയാണ് സംശയം. ഉദ്യോഗസ്ഥന് വേണ്ടപ്പെട്ട ഒരു ജീവനക്കാരനുമായാണ് അഭിലാഷ് ഏറ്റുമുട്ടിയത്. ഈ ജീവനക്കാരന്‍ പിന്നീട് വാഹനാപകടത്തില്‍ മരിച്ചു. അഭിലാഷിന്‍റെ തിരോധാനവുമായി ജീവനക്കാരന്റെ മരണത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കുന്നു. പിതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചില്ക്കെത്തിയത്. വീണ്ടു നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് പിതാവ് രവീന്ദ്രന്‍.