വഴിയരുകിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷ്ടിക്കുന്ന യുവാവ് ഗുരുവായൂരിൽ അറസ്റ്റിലായി. മോഷ്ടിച്ച അഞ്ച് ബൈക്കുകളും കണ്ടെടുത്തു. ക്ഷേത്രപരിസരത്തെ ബൈക്കുകളായിരുന്നു മോഷ്ടാവ് പ്രധാനമായും തട്ടിയെടുത്തത്.
ഗുരുവായൂർ പാഞ്ചജന്യം ഗസ്റ്റ്ഹൗസിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്ത ബൈക്കിന് സമീപത്തെത്തി കുറച്ച് നേരം കറങ്ങിതിരിഞ്ഞ് നിൽക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ബോദ്യമായതോടെ ബൈക്കുമെടുത്ത് മുങ്ങുന്നു. ഈ വിരുതനാണ് ഗുരുവായൂർ ടെംപിൾ പൊലീസിന്റെ പിടിയിലായത്. പേര് ചിറ്റഞ്ഞൂർ തെറോപ്പിള്ളി വീട്ടിൽ കറാച്ചി എന്ന് വിളിക്കുന്ന അനൂപ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലെ അന്വേഷണത്തിൽ അനൂപ് പിടിയിലായതോടെ ഗുരുവായൂരിലും തൃശൂരിലുമായി നടന്ന അഞ്ച് ബൈക്ക് മോഷണങ്ങളാണ് തെളിഞ്ഞത്. അഞ്ച് ബൈക്കും കണ്ടെടുത്തു.
ഇതിന് മുൻപും അനൂപ് ബൈക്ക് മോഷണത്തിൽ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ജയിൽ മോചിതനായത്. അതിന് ശേഷമാണ് ഇപ്പോൾ കണ്ടെടുത്ത അഞ്ച് ബൈക്കുകളും മോഷ്ടിച്ചത്. തൃശൂര്‍- കുന്നംകുളം- പൊന്നാനി റൂട്ടിലെ ബസില്‍ ജീവനക്കാരനായി ജോലി നോക്കുന്നതിനിെടയായിരുന്നു മോഷണങ്ങളെല്ലാം. മോഷ്ടിച്ച ബൈക്കുകള്‍ ചെറിയ വിലയ്ക്ക് വില്‍പന നടത്തുകയായിരുന്നു രീതി. കുന്നംകുളം, പേരാമംഗലം, തൃശൂര്‍ വെസ്റ്റ് സ്റ്റേഷനുകളില്‍ കേസുണ്ട്. ഗുരുവായൂർ എ.സി.പി പി.എ. ശിവദാസന്‍, ടെംപിള്‍ സ്റ്റഷന്‍ സിഐ എന്‍. രാജേഷ്‌കുമാര്‍, എസ്‌ഐ സുരേന്ദ്രന്‍ മുല്ലശേരി, എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്.