കണ്ണൂർ ചൊക്ലിയിൽ യുവാവിനെ എസ്.ഐ.മർദ്ദിച്ചെന്ന് പരാതി. പന്തൽ ജോലിക്കാരനായ കിടഞ്ഞിയിലെ മീത്തലെ കോമത്ത് പ്രമോദിനെയാണ് മർദ്ദനമേറ്റ പരുക്കുകളോടെ ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്.
കിടഞ്ഞിയിൽ മദ്യപാനത്തിനെതിരെ ഡി.വൈ.എഫ്.ഐ.പ്രവർത്തകർസ്ഥാപിച്ച ഫ്ലക്സ് കീറിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിന്മേൽ പ്രമോദിനെ ചോദ്യം ചെയ്യാനായി ചൊക്ലി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.എന്നാൽ ചൊവ്വാഴ്ച രാത്രി 11 മണിയോടു കൂടി കിടഞ്ഞിയിലെത്തിയ പോലീസ് സംഘം പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രമോദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിയ ചൊക്ലി എസ്.ഐ.തന്നെ അകാരണമായി ക്രൂരമായി മർദിച്ചെന്നും വയറിന് ചവിട്ടിയതിനാൽ വേദന കൊണ്ട് മൂത്രമൊഴിച്ചു പോയെന്നും പ്രമോദ് പറഞ്ഞു. മുഖത്തും വലതു കൈക്കും പുറത്തും മർദ്ദനമേറ്റ പാടുകളുണ്ട്. മദ്യപാനത്തിനെതിരെ കിടഞ്ഞിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് വച്ചവർ തന്നെ പരസ്യ മദ്യപാനം നടത്തിയത് താൻ ചോദ്യം ചെയ്തതാണ് ഫ്ലക്സ് കീറിയത് താനാണെന്ന് സംശയിക്കാൻ കാരണമെന്നും ഇയാൾ അറിയിച്ചു.
സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ, ഡി.വൈ.എസ്.പി., പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവക്ക് പരാതി നൽകാനൊരുങ്ങുകയാണ് പ്രമോദ്. എന്നാൽ മർദന സംഭവം കെട്ടിച്ചമച്ചതാണെന്ന് നിലപാടിലാണു പോലീസ്.