ഹരിപ്പാട് വൃദ്ധയെ ക്രൂരമായി മര്‍ദിച്ച മരുമകൾ ഒളിവില്‍. ഗൗരിക്കുട്ടിയമ്മാളിന്‍റെ മരുമകള്‍ ബബിതയെത്തേടി ഡാണാപ്പടിയിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇത് അടഞ്ഞുകിടക്കുകയാണ്. സംഭവം വാര്‍ത്തയായപ്പോള്‍തന്നെ ഇവര്‍ മുങ്ങിയതായാണ് പൊലീസിനു ലഭിച്ച വിവരം
നാലുമക്കളുള്ള ഗൗരിക്കുട്ടിയമ്മാള്‍ക്ക് മരുമകളുടെ കൈയ്യില്‍നിന്നേറ്റ പീഡനം വാര്‍ത്തയായതോടെ പൊലീസ് ഇടപെടലുണ്ടായി. വിദേശത്തുള്ള മകന്‍റെ ഭാര്യക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. തുടര്‍ന്ന് അറസ്റ്റുചെയ്യുന്നതിന് ഡാണാപ്പടിയിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കാണാനായത് പൂട്ടിക്കിടക്കുന്ന വീടാണ്. ബബിതയുടെ ഫോണും ഓഫാണ്. ഒളിവില്‍ കഴിയുന്ന മരുമകള്‍ അഭിഭാഷകരുടെ സഹായം തേടിയതായി പൊലീസിന് വിവരം ലഭിച്ചു. ഗൗരിക്കുട്ടിയമ്മാളിനെ തല്ലുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീടിന്‍റെ മുകളില്‍ നിന്ന് മറ്റുമക്കള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. കൈക്ക് പൊട്ടലും ശരീരമാസകലം മുറിവുകളും ഏറ്റ വയോധികയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മകള്‍ നിര്‍മ്മല അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബബിതക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചു.