കോഴിക്കോട് കോടഞ്ചേരിയിൽ പോക്കുവരവിന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. കൈക്കൂലി കയ്യിൽ വാങ്ങാതെ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിക്കുമ്പോഴാണ് കുടുങ്ങിയത്.
കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ജോൺസന്റെ പരാതിയിലാണ് വിജിലൻസിന്റെ കൈക്കൂലി കുരുക്ക്. 25 സെന്റ് ഭൂമിയുടെ പോക്കുവരവ് നടത്താൻ വില്ലേജ് ഓഫിസ് കയറിയിറങ്ങി മടുത്തപ്പോൾ ജോൺസൻ വിജിലൻസിനെ സമീപിച്ചു. കൈക്കൂലി നൽകാതെ പോക്കുവരവില്ലെന്ന് വില്ലേജ് അസിസ്റ്റന്റ് പി.ഡി.ടോമി നിലപാടെടുത്തു.
വിജിലൻസ് നൽകിയ 2000 രൂപയുടെ നോട്ടുമായി പരാതിക്കാരൻ നേരെ കോടഞ്ചേരി വില്ലേജ് ഓഫിസിൽ എത്തി. പോക്കുവരവ് നടത്തിയ ശേഷം, രണ്ടായിരം രൂപ നൽകി. പക്ഷേ, വില്ലേജ് അസിസ്റ്റന്റ് പണം കയ്യിൽ വാങ്ങിയില്ല. സമീപത്തെ കെട്ടിടത്തിനരികെ പാർക്ക് ചെയ്തിരുന്ന സ്വന്തം സ്കൂട്ടറിൽ സീറ്റിനു കീഴെ പണം വയ്ക്കാനായിരുന്നു നിർദ്ദേശം. ഈ സമയം, വിജിലൻസ് വളഞ്ഞിട്ട് പിടികൂടി. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ താമരശേരിയിൽ പിടിയിലായ ഡോക്ടർ കെ.പി.അബ്ദുൾ റഷീദിനെ ജില്ലാജയിലിലേക്ക് റിമാൻഡ് ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഡോക്ടർ. പന്തികേട് തോന്നിയ വിജിലൻസ് കോടതി ജഡ്ജി നേരിട്ട് ആശുപത്രിയിൽ എത്തിയപ്പോൾ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.