മറയൂരിൽ നിന്ന് ഒറ്റരാത്രിയിൽ നാലു ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിലെ പ്രധാന പ്രതികൾ അറസ്റ്റിലായി. കോവിൽക്കടവ് സ്വദേശി ദിനേശ് കുമാർ, കാന്തല്ലൂർ കർശനാട് സ്വദേശി കപിൽ എന്നിവരാണ് പിടിയിലായത്. കാട്ടാനകൾ വനത്തിൽ കയറുന്ന സമയം മുതലെടുത്തായിരുന്നു പ്രതികൾ ചന്ദനമരങ്ങൾ മുറിച്ചുകടത്തിയത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കാരയൂർ റിസർവിലെ ക്ഷേത്രത്തിന് സമീപത്തുനിന്ന് നാലു ചന്ദന മരങ്ങൾ മോഷണo പോയത്. 12 അടി ഉയരമുള്ള ചന്ദന സംരക്ഷണ വേലിയും തകർത്ത് വനപാലകരുടെയും കണ്ണ് വെട്ടിച്ചായിരുന്നു മോഷണം. ഒറ്റ രാത്രിയിൽ നാല് ചന്ദന മരങ്ങൾ നഷ്ട്ടപ്പെട്ടത് വനം വകുപ്പിനും തിരിച്ചടിയായി. ആറു മാസമായി തുടരുന്ന അന്വേഷണങ്ങൾക്കൊടുവിലാണ് മുഖ്യ പ്രതികളെ പിടികൂടാനായത്. ദിനേശ് കുമാറും കപിലുമാണ് റിസർവിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തിയത്.
രാത്രിയിൽ കാട്ടാനകള പിന്തുടർന്നായിരുന്നു മോഷണം. ആനകൾ വന്നത്തിൽ കയറുന്ന സമയം വാച്ചർമാർ മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങും. ഈ അവസരം മുതലാക്കിയാണ് മരങ്ങൾ മുറിച്ച് കടത്തിയത്. കേസിലെ നാല് പ്രതികളെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ നവംബറിൽ 18 കിലോ ചന്ദനവുമായി മറയൂർ സ്വദേശികളായ പ്രദീപ്, സുലൈമാൻ എന്നിവർ അടിമാലിയിൽ പൊലീസിന്റെ പിടിയിലായതാണ് കേസിൽ നിർണായകമായത്. കാരയൂർ റിസർവിൽ നിന്ന് മോഷ്ടിച്ച ചന്ദനമാണെന്ന് വ്യക്തമായതോടെ പ്രതികളെ വനംവകുപ്പിന് കൈമാറി. പിന്നീട് ചന്ദനം കൈമാറിയ കോവിൽക്കടവ് സ്വദേശികളായ അജീഷ്, വിഘ്നേഷ് എന്നിവരും അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയത് ദിനേശ് കുമാറും കപിലുമാണെന്ന നിർണായക വിവരം ലഭിച്ചത്. ഒളിവിലായിരുന്ന ഇരുവരെയും രഹസ്യവിവരത്തെ തുടർന്ന് കോവിൽകടവിൽ നിന്ന് അറസ്റ്റ് ചെയ്തു.