കൊച്ചിയുടെ കൂട്ടുകാരിയായിട്ട് 17 വര്‍ഷമാകുന്നു. അറബിക്കടലിന്‍റെ റാണിയെ വല്ലാതങ്ങ് സ്നേഹിച്ചുപോയി. വിദ്യാര്‍ഥിനി എന്ന നിലയിലും മാധ്യമപ്രവര്‍ത്തക എന്ന നിലയിലും പിന്നീട് സ്ഥിരതാമസക്കാരിയായപ്പോഴുമെല്ലാം കൊച്ചിയെ സ്നേഹിക്കാനെ കഴിഞ്ഞുള്ളൂ. കൊച്ചി ഗുണ്ടകളുടെ നഗരമാണെന്ന്, കൊലപാതകികളുടെയും മയക്കുമരുന്നുകാരുടെയും താവളമാണെന്ന് പലരും പറഞ്ഞപ്പോഴും പൂര്‍ണമായി യോജിക്കാനായിരുന്നില്ല. പല നഗരങ്ങളും കണ്ടപ്പോഴും എന്‍റെ കൊച്ചി സുരക്ഷിതയാണെന്നായിരുന്നു വിശ്വാസം. ഇപ്പോള്‍ പേടിയാകുന്നു.
മാധ്യമപ്രവര്‍ത്തന ജീവിതത്തിന്‍റെ ആദ്യകാലത്താണ് ഞാന്‍ ആ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. എന്‍റെ സുഹൃത്തിന്‍റെ ബന്ധുകൂടിയായ സമര്‍ഥയായ പെണ്‍കുട്ടി. വ്യക്തിപരമായി അടുപ്പമൊന്നും കാത്തുസൂക്ഷിച്ചില്ലെങ്കിലും ചലച്ചിത്രമേഖലയിലെ അവരുടെ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ചു. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍. എന്നും തല ഉയര്‍ത്തിപ്പി്ടിച്ച് നിറഞ്ഞ ചിരിയോടെ കണ്ടിരുന്ന ആ പെണ്‍കുട്ടി തലയും മുഖവും മൂടി നടന്നുപോകുന്ന ദൃശ്യം കാണേണ്ടി വന്നത് വ്യക്തിപരമായ ദുരന്തമായി അനുഭവപ്പെട്ടു. അവളുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ഇടിക്കുന്നവരുടെ രൂപം പിഞ്ചുകുഞ്ഞിനെ കടിച്ചുകീറാനൊരുങ്ങി നില്‍ക്കുന്ന തെരുവുനായ്ക്കളെ ഒാര്‍മിപ്പിച്ചു. ഒാണ്‍ലൈന്‍ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പെണ്‍കുട്ടിയുടെ പടവും ചിത്രവും നിറഞ്ഞപ്പോള്‍ സ്വന്തം ജോലിയെക്കുറിച്ചോര്‍ത്ത് ആദ്യമായി ലജ്ജ തോന്നി. എന്താണ് ആ പെണ്‍കുട്ടി ചെയ്ത തെറ്റ്? ജോലിയുടെ ഭാഗമായി രാത്രി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ യാത്ര ചെയ്തു. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരും, കൊച്ചിയിലെ ഐടി മേഖലയിലടക്കം ജോലി ചെയ്യുന്ന നൂറുകണക്കിന് സ്ത്രീകളുമൊക്കെ ഇതേ സാഹചര്യത്തിലൂടെ കടന്നു പോകുന്നവരാണ്. പൊതുനിരത്തില്‍ ഒാടുന്ന കാറില്‍ മാനഹാനിക്കിരയാവുക. ഇത് കുറിക്കുകമ്പോള്‍ കൈകള്‍ വിറയ്ക്കുന്നു. നാളെ എനിക്കോ മറ്റാര്‍ക്കുമോ സംഭവിക്കാവുന്നത് . സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അര്‍ഥശൂന്യമായ ആക്രോശങ്ങള്‍ മാത്രമെന്ന് തോന്നുന്നു.
സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് കൊച്ചി സിറ്റി പൊലീസിന്‍റെ പിങ്ക് പട്രോളിങ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ ആ വേദിയില്‍ ഞാനുമുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നു മെച്ചപ്പെട്ട അവസ്ഥ കേരളത്തിൽ സ്ത്രീകൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അഭിമാനം തോന്നി. പക്ഷെ അങ്കമാലിയില്‍ നിന്ന് എറണാകുളം നഗരം വരെ, ഹാലജന്‍ ലൈറ്റുകള്‍ നിറഞ്ഞുകത്തുന്ന പൊതുനിരത്തില്‍ ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ട് ആരും അറിഞ്ഞില്ലെങ്കില്‍ ഈ വാക്കുകളെ എങ്ങനെ വിശ്വസിക്കും? പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന് മുമ്പ് ബോധപൂര്‍വം സൃഷ്ടിച്ച വാഹനാപകടമുണ്ടായി, ഇടക്കുവച്ച് ഡ്രൈവര്‍ മാറി കയറി. പെണ്‍കുട്ടി കരയുന്നുമുണ്ടായിരുന്നു. ഇതെല്ലാം സംഭവിച്ചിട്ടും ഒരു പൊലീസ് വാഹനം പോലും ആ വഴി കടന്നുപോവുകയോ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തുകയോ ചെയ്തില്ല. എറണാകുളത്ത് എത്തിയശേഷം പാലാരിവട്ടത്തേക്കും അവിടെ നിന്ന് കാക്കനാട്ടേക്കും ഈ വണ്ടി ഒാടി. അവിടെയും രക്ഷിക്കാന്‍ ഒരു പിങ്ക് പട്രോളിങ്ങും ഉണ്ടായില്ല. പിന്നെ എന്തു സുരക്ഷ? ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെ കൊച്ചിപൊലീസ് തെറ്റിദ്ധരിപ്പിക്കുകയാണോ ? സ്ത്രീ സുരക്ഷ എന്നത് ടെലിഫിലിം നിര്‍മാണത്തിലും പദ്ധതി ഉദ്ഘാടനത്തിലും മാത്രമാണോ ?
ഇനി, ഇതെല്ലാം നടന്ന് പരാതി കിട്ടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രധാനപ്രതികളിലാരും പിടിക്കപ്പെട്ടില്ല. ജിഷ കേസ് തന്ത്രപരമായി തെളിയിച്ച ഡിജിപിക്ക്, കൃത്യമായ എല്ലാ വിവരങ്ങളും ലഭ്യമായിട്ടും മലയാളികളും പൊലീസിന് പരിചിതരുമായ ഈ ക്രിമിനലുകളെ സൂര്യനസ്തമിക്കും മുമ്പെ പിടിക്കാന്‍ കഴിയാഞ്ഞതെന്ത്? കൊച്ചി പഴയ കൊച്ചിയല്ല എന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നതാണ്. ഞാന്‍ ഉള്‍പ്പെടെ കൊച്ചി നഗരത്തിലെ സ്ത്രീകളുടെ ഈ ഭയം അകറ്റാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്‍റെയാണ്, പൊലീസിന്‍റെയാണ്. ഞങ്ങള്‍ക്കും ജീവിക്കണം, സുരക്ഷിതരായി ജോലി ചെയ്യണം. ഈ കേസില്‍ ആദ്യം പെണ്‍കുട്ടിയുടെ സഹായത്തിനെത്തിയ തൃക്കാക്കര എംഎല്‍എ പി.ടി.തോമസ് എന്നോട് പറഞ്ഞു, "ആ കുട്ടി പറയുന്നത് കേട്ടു നില്‍ക്കാനായില്ല, എന്‍റെ മകള്‍ക്ക് സംഭവിച്ചതുപോലെയുള്ള വേദനയാണ് തോന്നിയത്. " ഈ മനസോടെ വേണം പൊതുസമൂഹവും മാധ്യമങ്ങളും ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാനെന്നു കൂടി അഭ്യര്‍ഥിക്കട്ടെ. സമൂഹ മാധ്യമങ്ങളിലടക്കം ആവേശം നിറഞ്ഞ ആഘോഷങ്ങള്‍ നിഷേധിക്കുന്നത് നീതിയാണ്, അത് മറ്റൊരു പീഡനമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പിക്കുന്ന മലയാളി അത് ചെയ്യാതിരിക്കട്ടെ.