എറണാകുളം നഗരമധ്യത്തിൽ കടകൾ കുത്തിത്തുറന്ന് പണം കവർന്ന കള്ളന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടും പിടികൂടാനാകാതെ പൊലീസ്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അടുത്തടുത്തുള്ള ആറുകടകളിൽ കള്ളൻ കയറിയത്.
ഇടപ്പള്ളിക്കും വൈറ്റിലയ്ക്കുമിടയിൽ ചളിക്കവട്ടത്ത് ദേശീയപാതയ്ക്ക് സമീപം മെഡിക്കൽ ഷോപ്പ് ഉൾപ്പെടെ ആറു കടകളിലാണ് പതിനൊന്നിന് പുലർച്ചെ കള്ളൻ കയറിയത്. ഒരുലക്ഷത്തിലേറെ രൂപ മോഷണം പോയി. കടകളുടെ ഷട്ടറിന്റെ താഴുകൾ കമ്പിപ്പാരകൊണ്ട് തകർത്താണ് കള്ളൻ അകത്തുകയറിയത്. വിരലടയാളം പതിയാതിരിക്കാൻ തുണി ഉപയോഗിച്ചാണ് ഷട്ടറില്‍ പിടിച്ചത്. കള്ളൻ പരിചയസമ്പന്നനാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോയതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്ന് കടയുടമകൾ പറയുന്നു.
കള്ളൻ മുഖം തുണികൊണ്ട് മറച്ചിരിക്കുന്നതാണ് പൊലീസിനെ വലയ്ക്കുന്നത്. സമാന രീതിയിൽ മുൻപ് നടന്ന മോഷണക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം