തൃശൂരിലെ ചാവക്കാട് ഹനീഫ വധക്കേസിൽ കോൺഗ്രസ് നേതാവ് ഗോപപ്രതാപനെ നുണപരിശോധനക്ക് വിധേയനാക്കും. ഗൂഡാലോചനയിൽ പങ്കെന്ന സംശയത്തെ തുടർന്നാണ് നുണപരിശോധന നടത്താൻ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചത്.
കോൺഗ്രസിലെ ഗ്രൂപ്പ് വൈരാഗ്യത്തെ തുടർന്നാണ് എ ഗ്രൂപ്പുകാരനായ ഹനീഫയെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്തിയത്. കോൺഗ്രസ് ഗുരുവായൂർ ബ്ളോക് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഐ ഗ്രൂപ്പുകാരനുമായ ഗോപപ്രതാപനാണ് കൊലപാതകത്തിന് പിന്നിലെന്ന് ഹനീഫയുടെ കുടുംബമടക്കം ആദ്യമെ പരാതി നൽകിയിരുന്നു. എന്നാൽ ഗോപപ്രതാപന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ആദ്യ അന്വേഷണസംഘം കണ്ടെത്തിയത്. കൊലപാതകസംഘത്തെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ഹനീഫയുടെ മാതാവും ഭാര്യയും നൽകിയ ഹർജിയെ തുടർന്ന് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ആരോപണ വിധേയനായ ഗോപപ്രതാപനെ നുണപരിശോധനക്ക് വിധേയനാക്കാൻ തീരുമാനിച്ചത്. ഡി.വൈ.എസ്.പി ടി.യു.സജീവ് നൽകിയ അപേക്ഷ തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. ഹനീഫയെ കുത്തിക്കൊലപ്പെടുത്തിയവർ ഗോപപ്രതാപന്റെ പേര് വിളിച്ചുപറഞ്ഞിരുന്നൂവെന്ന് ഒന്നാം ദൃക്സാക്ഷിയായ ഹനീഫയുടെ ഉമ്മ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൊലപാതകത്തിനുള്ള ഗൂഡാലോചനയിൽ ഗോപപ്രതാപന്റെ പങ്ക് കണ്ടെത്താനാണ് നുണപരിശോധന. ഉടൻ തന്നെ നോട്ടീസ് നൽകി പരിശോധനക്ക് വിധേയനാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.