വെരുകിന്റെ തോലുമായി പിടിയിലായ അംഗപരിമിതൻ വാഹന അപകടത്തിൽപ്പെട്ട സംഭവത്തിൽ റെയിഞ്ച് ഓഫിസർക്കെതിരെ മറയൂർ പൊലീസ് കേസ് എടുത്തു. പ്രതികൾ റേഞ്ച് ഓഫിസറെ ആക്രമിച്ചുവെന്ന പരാതി വ്യാജമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഓട്ടോറിക്ഷ ഓടിക്കാനുള്ള റേഞ്ച് ഓഫിസറുടെ പരിചയക്കുറവാണ് അപകടകാരണമെന്നും പൊലീസ് കണ്ടെത്തി.
ഈ മാസം ആറാം തീയതി വെരുകിൻ തോലുമായി അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളാണ് ഭൈരവന് ഇയാള്‍ക്ക് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് വനം വകൂപ്പ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മറയൂർ കർശനാട് സ്വദേശി വേലാണ്ടി, ഭൈരവൻ എന്നിവരെയും മാട്ടുപെട്ടി സ്വദേശി പവനെയുമാണ് വെരുകിൻ തോലുമായി വനം വകുപ്പ് പിടികൂടിയത്. വെരുകിന്റെ തോൽ ഒളിപ്പിച്ചു കടത്തിയതിന് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഓട്ടോറിക്ഷ സ്റ്റേഷനിലേക്ക് ഓടിച്ചത് പ്രോബഷനറി റെയിഞ്ച് ഓഫീസർ അരൂൺ.കെ.നായരാണ്. ഓട്ടോറിക്ഷയിൽ തന്നെയാണ് പ്രതികളെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ഓട്ടോ ഓടിച്ച് പരിചയം ഇല്ലാത്തതിനാൽ നിയന്ത്രണം തെറ്റി വാഹനം അപകടത്തിൽപ്പെട്ടു. ഈ സംഭവം മറച്ചു വയ്ക്കുന്നതിനായി ഭൈരവൻ ഓട്ടോറിക്ഷയിൽ വച്ച് റെയിഞ്ച് ഓഫീസറെ ആക്രമിച്ചുവെന്ന് വനംവകുപ്പ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനം വകുപ്പിന്റെ പരാതി വ്യാജമാണെന്നും ഓട്ടോറിക്ഷ ഓടിക്ക ുന്നതിലുള്ള പരിചയകുറവാണ് അപകടകാരണമെന്നും കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അംഗപരിമിതിൽ കൂടിയായ ഭൈരവൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.