വാഹനം നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. റാന്നി മന്ദിരം സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ സുനിൽകുമാറിന്റെ അയൽവാസികളായ മധുസൂദനൻ നായർ മകൻ പ്രമോദ് എന്നിവരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുൻപാണ് വാൻ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലെത്തിച്ചത്. സുനിൽകുമാറിന്റെ വീട്ടിലേയ്ക്കുള്ള വഴിയിൽ മധുസൂദനൻ നായരുടെ വാൻ നിർത്തിയിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത സുനിൽകുമാറിനെ മധുസൂദനൻ നായരും മകനും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ടുള്ള അടിയിൽ സുനിൽകുമാറിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് സുനിൽകുമാർ മരിച്ചത്. സുനിൽകുമാറിന്റെ മകൻ വിഷ്ണു പരുക്കേറ്റ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
റാന്നി സി.ഐയുടെ നേതൃത്വത്തിലാണ് പിതാവിനെയും മകനെയും പിടികൂടിയത്. റാന്നി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം സുനിൽകുമാറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.