കുമളിയിൽ കാശ്മീരി കരകൗശല ശാലയിൽ നിന്ന് ആഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കടയിലെ മുൻ ജീവനക്കാരൻ ഉൾപ്പെടെ രണ്ട് ശ്രീനഗർ സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ ജമ്മുവിലെ ലോഡ്ജിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ശ്രീനഗർ മാദം സ്വദേശികളായ ഇർഫാൻ ഹുസൈൻ, ഈയാളുടെ അയൽവാസി അബ്ദുൾ റഷീദ് ലോൺ എന്നിവരാണ് അറസ്റ്റിലായത്. ജനുവരി ആറിനാണ് തേക്കടികവലയിലെ ചോള ആർട്സ് എംപോറിയത്തിൽ നിന്ന് തൊണ്ണൂറ് ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയത്. കടയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയും അന്ന് നഷ്ടപ്പെട്ടു. ഇർഫാനായിരുന്നു മോഷണത്തിന്റെ സൂത്രധാരൻ. ഏഴ് വർഷം മുമ്പ് കുമളിയിൽ എത്തിയ ഇർഫാൻ നാലു വർഷത്തോളം ചോളയിലെ ജീവനക്കാരനായിരുന്നു. മൂന്ന് വർഷം മുമ്പ് കാശ്മീരിലേക്ക് തിരിച്ചുപോയെങ്കിലും ജോലിയൊന്നും ലഭിച്ചില്ല. ഇതോടെയാണ് മോഷണത്തിന് പദ്ധതിയിട്ടത്. ഇതിന് അയൽവാസിയായ അബ്ദുൽ റഷീദിനെയും കൂടെക്കൂട്ടി. കടയുടെ പിൻഭാഗത്തെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മോഷണത്തിന് ശേഷം മധുരയിലെത്തി അവിടെ നിന്ന് കശ്മീരിലേക്ക് രക്ഷപ്പെട്ടു.
മോഷണം നടന്ന കടയിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായവുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. കശ്മീർ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ജമ്മുവിലെ ഒരു ലോഡ്ജിൽ നിന്ന് ആഭരണങ്ങൾ കണ്ടെത്തി. തെളിവെടുപ്പിനായി പ്രതികളെ കുമളിയിൽ എത്തിച്ചു.