കോട്ടയത്തെ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ വിദ്യാർഥിനിയെ സുഹൃത്തായ യുവാവ് ചുട്ടുകൊന്നു. ഗുരുതരമായി പരുക്കേറ്റ പ്രതിയും മരിച്ചു. പ്രണയത്തിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം തടയാൻ ശ്രമിച്ച മറ്റ് രണ്ടു വിദ്യാർഥികൾക്കും പൊള്ളലേറ്റു.
ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. എസ് എംഇയിൽ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കി ആദർശ് ജൂനിയറായി പഠിച്ചിരുന്ന ഹരിപ്പാടു സ്വദേശിയായ ലക്ഷ്മിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പൊലീസ് അദർശിന് താക്കീത് നൽകിയിരുന്നു.
2009 ൽ ഫിസിയോ തെറാപ്പി കോഴ്സ് പഠിച്ച ആദർശ് ചില വിഷയങ്ങൾക്ക് പരാജയപ്പെട്ടിരുന്നു. ഈ വിഷയങ്ങളുടെ സപ്ലിമെവന്ററി പരീക്ഷ ജനുവരി 31, ഫെബ്രുവരി രണ്ട് തീയതികളിലായി ഇവിടെ നടക്കുന്നുണ്ട്. പരീക്ഷ എഴുതാനാണ് ആദർശ് വീണ്ടും എസ്എംഇയിൽ എത്തിയത്. ഈ സമയം ലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യണമെന്ന് മനസിൽ കരുതിയിരുന്നു. രാവിലെ ക്യാംപസിലെത്തിയ ആദർശ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച ശേഷം വിദ്യാർഥിനിയുടെ ക്ലാസിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം നിലവിളിച്ചു കൊണ്ട് പുറത്തേയ്ക്ക് ഓടിയ വിദ്യാർഥിനിയുടെ പിന്നലെയെത്തിയ പ്രതി തടഞ്ഞു നിർത്തി പെട്രൊളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് വിദ്യാർഥികൾ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവർക്കും പൊള്ളലേറ്റു.
സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ക്ലാസ് മുറി പൂട്ടി മുദ്രവച്ചു. വിദ്യാർഥികളിൽ നിന്ന് മൊഴിയെടുത്തു. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രാണരക്ഷാർഥം ഓടിയ ലക്ഷ്മിയെ താൻ പിന്നാലെ എത്തി ആലിംഗനം ചെയ്ത ശേഷം തീ കൊളുത്തിയെന്ന് ആദർശ് മരണ മൊഴിയില്‍ പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം ആദർശ് ഡോക്ടർമാർക്ക് നൽകിയ മൊഴിയിലാണ് ഇത് വ്യക്തമാക്കുന്നത്. ഒരിക്കൽ തന്നോട് ഇഷ്ടമുണ്ടായിരുന്ന ലക്ഷ്മി പിന്നീട് തന്നെ ഒഴിവാക്കിയതിലും ശല്യം ചെയ്യുന്നതായി കാണിച്ച് പൊലീസിൽ പരാതി നൽകിയതിലുമുള്ള പക മൂലമാണ് ലക്ഷ്മിയെ പൊട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചത് ഒപ്പം താനും മരിക്കാനും തീരുമാനിച്ചതെന്നും ആദർശ് മൊഴി നൽകി.