പൂണെ ഇൻഫോസിസ് കൊലക്കേസ് പ്രതി ബബെൻ സൈകിയയെ ഭൂമാതാ ബ്രിഗേഡ് പ്രവർത്തകർ അക്രമിച്ചു. പൂണെ ശിവാജിനഗർ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. പ്രതിക്ക് പൊലീസ് സംരക്ഷണം ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂർ ആരോപിച്ചു. അതേസമയം, കേസ് പരിഗണിച്ച കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
പൂണെ ഇൻഫോസിസിൽ കോഴിക്കോട് സ്വദേശിനി രസീലരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബബെൻസൈകിയയ്ക്കെതിരെ കോടതിവളപ്പിൽവച്ചാണ് ആക്രമണമുണ്ടായത്. പൂണെയിലെ ശിവാജിനഗർ ജൂനിയർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിച്ച പ്രതിക്കുനേരെ ഏഴോളംവരുന്ന ഭൂമാതാബ്രിഗേഡ് പ്രവർത്തകർ പാഞ്ഞെടുത്തു. ചില പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും തൃപ്തി ദേശായി അടക്കമുള്ളവർ സുരക്ഷാവലയംഭേദിച്ച് പ്രതിയെ കയ്യേറ്റംചെയ്തു.
അപ്രതീക്ഷിത അക്രമമായതിനാൽ പ്രതിക്ക് കാര്യമായ സംരക്ഷണമൊരുക്കാനായില്ല. കസ്റ്റഡിയിലെടുത്ത ഭൂമാതാ ബ്രിഗേഡ് പ്രവർത്തകരെ പൊലീസ് പിന്നീട് വിട്ടയച്ചു. പ്രതിക്കെതിരായി കേസിൽ കക്ഷിചേരാനും ഭൂമാതാ ബ്രിഗേഡ് ആലോചിക്കുന്നതായി സൂചനയുണ്ട്. അതേസമയം, കോടതിവളപ്പിൽവച്ച് പ്രതിക്കുനേരെ ആക്രമണമുണ്ടായത് നീതീകരിക്കാനാകില്ലെന്നും, സംരക്ഷണം ഒരുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായതായും പ്രതിഭാഗത്തിനായി വാദിക്കുന്ന അഡ്വ. ബി.എ ആളൂർ ആരോപിച്ചു.
അതേസമയം, കേസ് പരിഗണിച്ച കോടതി, അസംസ്വദേശിയായ പ്രതി ബബെൻ സൈകിയയെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിവിട്ടു. ഈ മാസം നാലിനാണ് ഇതിനുമുൻപ് കോടതി കേസ് പരിഗിച്ചത്. അന്ന് പ്രോസിക്യൂഷൻറെ ആവശ്യം അംഗീകരിച്ച്, മൂന്നുദിവസത്തേക്ക് ചോദ്യംചെയ്യലിനായി പൊലീസിന് വിട്ടുകൊടുത്തിരുന്നു. കഴിഞ്ഞമാസം മുപ്പതിനാണ് പൂണെ ഇൻഫോസിസ് ക്യാംപസിൽ, ഐടി ഉദ്യോഗസ്ഥ രസീലാജു കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരക്ഷാജീവനക്കാരനെ അന്നുതന്നെ പൊലീസ്പിടികൂടുകയായിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രസീലയുടെ ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.