വയനാട് മാനന്തവാടി കോറോത്ത് അടച്ചിട്ട രണ്ട് വീടുകളില്‍നിന്നായി പതിനൊന്ന് പവന്‍ സ്വര്‍ണ്ണം മോഷണം പോയി. വീടുകളുടെ വാതിൽ കുത്തിതുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
കോറോം കടയിങ്ങല്‍ ആലി, മന്‍സൂര്‍ എന്നിവരുടെ വീടുകളിലാണ് രാത്രിയിൽ മോഷണം നടന്നത്. ആലിയുടെ വീട്ടില്‍നിന്ന് എട്ട് പവനും മന്‍സൂറിന്റെ വീട്ടില്‍നിന്ന് മൂന്ന് പവനും സ്വര്‍ണ്ണമാണ് മോഷ്ടിക്കപ്പെട്ടത്. രണ്ട് വീടുകളിലും ആള്‍ താമസമില്ലായിരുന്നു. വീട് തുറന്ന് കിടക്കുന്നത് കണ്ട് അയല്‍വാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. വാതിലുകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അലമാരകൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ദരെത്തി തെളിവുകൾ ശേഖരിച്ചു.
ഡോഗ് സ്ക്വാഡും മോഷ്ണം നടന്ന വീടുകളിൽ പരിശോധന നടത്തി. പുലർച്ചെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടെന്നും ലൈറ്റിട്ടപ്പോൾ ആരോ ഒരാൾ ഓടിപ്പോകുന്നതായി കണ്ടെന്നും സമീപത്തെ മറ്റൊരു വീട്ടിൽ താമസിക്കുന്ന വീട്ടമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെള്ളമുണ്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്.