മറയൂർ വനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ ചന്ദനമോഷ്ടാക്കളുടെ ഒളിസങ്കേതം കണ്ടെത്തി. മലമുകളിലെ സങ്കേതത്തിൽ ഒളിപ്പിച്ച ഏഴ് ചന്ദനത്തടികളും പിടിച്ചെടുത്തു. ഒളിസങ്കേതം കണ്ടെത്തുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് വനംവകുപ്പിന്റെ ഡോഗ് സ്ക്വാഡാണ്.
ഒരിടവേളയ്ക്ക് ശേഷം ശിവരാത്രി ദിനത്തിലാണ് മറയൂർ ചന്ദനക്കാട്ടിൽ നിന്ന് രണ്ട് മരങ്ങൾ മോഷണം പോയത്. കാരയൂര്‍ റിസര്‍വ്വിലെ കരിമ്പാറയ്ക്ക് സമീപത്തു നിന്നാണ് മരങ്ങൾ നഷ്ടപ്പെട്ടത്. വിവരം അറിഞ്ഞതോടെ വനപാലകർ പരിശോധന ആരംഭിച്ചു. പതിനഞ്ച് വനപാലകർ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വിദഗ്ദ പരിശീലനം ലഭിച്ച ഡോഗ് സ്്ക്വാഡിലെ കിച്ചു എന്ന നായയെയും ഇത്തവണ കൂടെകൂട്ടി. മരങ്ങൾ നഷ്ടപ്പെട്ട പ്രദേശത്തു നിന്ന് മണം പിടിച്ച കിച്ചു ഉൾവനത്തിൽ മോഷ്ടാക്കൾ ഭക്ഷണം പാചകം ചെയ്യാൻ തമ്പടിച്ച സ്ഥലം ആദ്യം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദ്രമണ്ഡലം മലയ്ക്ക് മുകളിലെ ഒളിസങ്കേതം കണ്ടെത്തിയത്. ഏഴ് വലിയ ചന്ദനകുറ്റികൾ പാറയിടുക്കിലാണ് ഒളിപ്പിച്ചിരുന്നത്.
തമിഴ്നാട്ടിൽ നിന്ന് കാൽനടയായാണ് മോഷ്ടാക്കൾ മറയൂർ ചന്ദനക്കാട്ടിലെത്തുന്നത്. ഭക്ഷ്യവസ്തുക്കളുമായെത്തി പത്ത് മുതൽ പതിനഞ്ച് ദിവസം വരെ വനത്തിനുള്ളിൽ താമസിച്ചാണ് മരം മുറിച്ച് കടത്തുക. മുറിച്ചെടുക്കുന്ന മരങ്ങൾ പാറയിടുക്കിൽ ഒളിപ്പിക്കും. രാത്രിയിൽ ഇത് തലചുമടായി അതിർത്തികടത്തും. മോഷ്ടാക്കൾ വനത്തിൽ തന്നെ തുടരുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഈ സാഹചര്യത്തിൽ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന വ്യാപിപിച്ചിരിക്കുകയാണ്.