കളളിന്റെ നാടായ പാലക്കാട് ചിറ്റൂർ മേഖലയിലും കളളുവിൽപ്പനയിൽ കളളത്തരം. തെങ്ങിൻ തോപ്പിനുളളിൽ സൂക്ഷിച്ചിരുന്ന പഴക്കംചെന്ന കളള് എക്സൈസ് കമ്മിഷണർ പിടികൂടി. ദിവസവും കൊല്ലത്തേക്ക് കളളു നൽകുന്ന തോട്ടത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
48 മണിക്കൂറിലധികം കളളുസൂക്ഷിക്കാൻ പാടില്ലന്നിരിക്കെ ചിറ്റൂർ മേഖലയിലെ രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ 350 ലീറ്റർ പഴക്കം ചെന്ന കളളാണ് എക്സൈസ് പിടികൂടിയത്. മീനാക്ഷിപുരത്ത് തെങ്ങിൻതോപ്പിനുളളിൽ സൂക്ഷിച്ചിരുന്ന കളള് ഒറിജിനലാണോയെന്നും സംശയമുണ്ട്. കൊല്ലം സ്വദേശിയായ മനോഹരൻ പാട്ടത്തിനെടുത്ത തോട്ടമാണിത്. ഇരുനൂറ് തെങ്ങിൽ നിന്ന് ചെത്തിയെടുക്കുന്ന കളള് കൊല്ലം ജില്ലയിലെ എക്സൈസ് റേഞ്ചുകളിലെ ഷാപ്പുകളിലാണ് നൽകുന്നത്. പക്ഷേ ഇരുനൂറ് തെങ്ങ് ചെത്താൻ ഇവിടെ ഒരാൾ മാത്രമേയുളളു. അതിനാൽ കളളിൽ മായം ചേർത്തുളള വിൽപ്പന നടന്നിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ഒരു ഷാപ്പിന് അൻപതു തെങ്ങിലെ കളളാണ് നൽകേണ്ടത്. പത്തുതെങ്ങ് ചെത്താൻ ഒരാൾ എന്നതാണ് കണക്ക്. ഇതൊന്നും പാലിക്കുന്നില്ലെന്നാണ് പ്രാഥമീക പരിശോധനയിൽ എക്സൈസ് കണ്ടെത്തിയത്. ലാബ് പരിശോധന ഉൾപ്പെടെ നടത്തി അന്വേഷണം തുടരുമെന്ന് എക്സൈസ് കമ്മിഷണർ പറഞ്ഞു.