മലപ്പുറം പെരിന്തല്‍മണ്ണയിൽ വിലയേറിയ ബൈക്കുകൾ മോഷ്ടിച്ച് വിൽക്കുന്ന സംഘത്തില്‍ നിന്ന് ഒട്ടേറെ മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. മോഷ്ടിച്ച ബൈക്കുകള്‍ വിൽക്കാൻ സഹായിക്കുന്ന ഇടനിലക്കാരൻ അഫ്സൽ നൗഷാദ് പിടിയിലായതോടെയാണ് കഥയുടെ ചുരുളഴിയുന്നത്.
കരിങ്കല്ലത്താണി സ്വദേശി അഫ്സൽ നൗഷാദ്. മോഷ്ടിച്ചു കൊണ്ടുവരുന്ന ഏതു ബൈക്കും വിറ്റു കൊടുക്കും. വിവിധ സ്ഥലങ്ങളിൽ നിന്ന് മോട്ടോർ സൈക്കിളുകൾ മോഷ്ടിക്കുന്ന താഴേക്കോട് സ്വദേശികളായ മുഹമ്മദലിയും മുഹമ്മദ് റിയാസും അറസ്റ്റിലായതോടെയാണ് അഫ്സൽ നൗഷാദിനെക്കുറിച്ചുളള സൂചന ലഭിച്ചത്. വിലയേറിയ പതിനഞ്ചിൽ അധികം മോട്ടോർ സൈക്കിളുകൾ വിറ്റ സ്ഥലങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദലിയും റിയാസുമാണ് വാഹനങ്ങൾ കോയമ്പത്തൂരിൽ എത്തിച്ച് എഞ്ചിൻ നമ്പറും ഷാസി നമ്പറും മായ്ച്ചു കളഞ്ഞിരുന്നത്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കാണ് മോഷ്ടിക്കുന്ന വാഹനങ്ങൾ വിൽപന നടത്തിയിരുന്നത്. കുറഞ്ഞ വിലക്ക് കിട്ടിയ വിലയേറിയ ബൈക്കുകൾ മോഷ്ടിച്ചതാണന്ന സംശയം പലർക്കുമുണ്ടായിരുന്നു. എന്നിട്ടും ഉപയോഗിച്ചു. കോഴിക്കോട് ബീച്ചിൽ നിന്നും പെരിന്തൽമണ്ണ, മേലാറ്റൂർ ഭാഗങ്ങളിൽ നിന്നുമാണ് ബൈക്കുകളിൽ ഏറേയും മോഷണം നടത്തിയിരുന്നത്.