എം.ജി. യൂണിവേഴ്സിറ്റി ക്യാംപസിൽ അധ്യാപകന് മർദനമേറ്റ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. അധ്യാപകൻ നൽകിയ പരാതി പൊലീസിന് സർവകലാശാല കൈമാറുകയായിരുന്നു. വിഷയത്തിൽ യൂണിവേഴ്സിറ്റിയും അന്വേഷണം നടത്തും.
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകനും എം.ജി. സർവകലാശാല സ്കൂൾ ഒാഫ് ലെറ്റേഴ്സിലെ അധ്യാപകനുമായ ഡോ.ഹരികുമാറിനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സംഘം മർദിച്ചു പരുക്കേൽപിച്ചത്. സർവകലാശാല സംഘടിപ്പിച്ച നാടകമൽസരത്തിന് ശേഷം പുലർച്ചെ മൂന്നുമണിയോടെ വാഹനത്തിൽ കയറി മടങ്ങിപ്പോകാനാങ്ങുമ്പോഴായിരുന്നു ആക്രമണം. ബഹളം കേട്ട് ക്യാപസിലുണ്ടായിരുന്നവർ ഒാടിയെത്തിപ്പോഴ്യ്ക്കും അക്രമികൾ ഒാടി രക്ഷപെട്ടു. എന്നാൽ വിഷയം ഇക്കഴിഞ്ഞ ദിസമാണ് പുറത്തറിഞ്ഞത്. ഇതോടെ അധ്യാപകസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും പ്രോ വൈസ് ചാൻസലർക്ക് പരാതി നൽകുകയുമായിരുന്നു. ഈ പരാതി പൊലീസിന് സർവകവലാശാല കൈമാറി. തുടർന്ന് ഡോ.ഹരികുമാറിൽ നിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
അധ്യാപകന്റെ പരാതി ശനിയാഴ്ച ചേരുന്ന സിൻഡിക്കറ്റ് യോഗവും ചർച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാവും സർവകലാശാലയുടെ അന്വേഷണം. ഡിപ്പാർട്ടുമെന്റ് ഒാഫ് സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറുടെ ചുമതല കൂടി ഡോ. ഹരികുമാർ വഹിക്കുന്നുണ്ട്. സർവലാശാല യൂണിയന്റെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട് ഹരികുമാറും വിദ്യാർഥികളുമായി ചില തർക്കങ്ങളുണ്ടായിരുന്നു. ഇതാണോ സംഭവത്തിന് കാരണമെന്നും സംശയമുണ്ട്.