നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിൽ 54 പ്രതികൾക്ക് 90 കോടി രൂപ പിഴ. കൊച്ചി കസ്റ്റംസ് കമ്മീഷണറാണ് പിഴ അടയ്ക്കാന്‍ ഉത്തരവിട്ടത്. മുഖ്യപ്രതി പി.എ നൗഷാദില്‍ നിന്ന് 50 കോടി രൂപ പിഴ ഈടാക്കും. 1500 കിലോ സ്വര്‍ണം കടത്തിയെന്ന് മൊഴി നല്‍കിയ ജാബിന്‍ കെ ബഷീറിന് 20 കോടി രൂപയാണ് പിഴ.
കൊച്ചി കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്ത് കേസിലാണ് പ്രതികൾക്ക് വൻതുക പിഴ ചുമത്തിയത്. പി എ നൗഷാദ് നേതൃത്വം നല്‍കിയ കള്ളക്കടത്ത് സംഘത്തിലെ സലിമില്‍ നിന്ന് 2015 മെയ് 24ന് എട്ടു കിലോ സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 5 കിലോ സ്വര്‍ണവും പിടിച്ചെടുത്തതോടെയാണ് കേസ് തുടങ്ങിയത്. ദുബായില്‍ നിന്ന് രണ്ടായിരത്തിലേറെ കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഈ കേസിലെ പ്രതികള്‍ 54 പേർ ചേർന്ന് 90 കോടിയോളം രൂപ പിഴയടയ്ക്കാനാണ് കസ്റ്റംസ് കമ്മീഷണറുടെ ഉത്തരവ്.
പ്രതികളുടെ 15 ഓളം വാഹനങ്ങളും മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത മൂന്നുകിലോ സ്വര്‍ണാഭരണങ്ങളും കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട്. കള്ളക്കടത്തിന്റെ സൂത്രധാരൻ നൗഷാദ് 50 കോടി പിഴയടയ്ക്കണം. രണ്ടു വര്‍ഷത്തിനിടെ 1500 കിലോ സ്വര്‍ണം കടത്തിയെന്ന് മൊഴി നല്‍കിയ നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അസിസ്റ്റന്റായിരുന്ന ജാബിന്‍ കെ ബഷീറിന് 20 കോടി രൂപയാണ് പിഴ്.
ഒരു പ്രതിക്ക് 10 കോടി രൂപയും മറ്റൊരു പ്രതിക്ക് അഞ്ച് കോടിയും പിഴ ചുമത്തി. പ്രതികൾക്കുള്ള കുറഞ്ഞ പിഴ തുകരണ്ടു ലക്ഷമാണ്. കണ്ടുകെട്ടാന്‍ ഉത്തവായിട്ടുള്ള വാഹനങ്ങള്‍ പിഴതുകയടച്ച് പ്രതികള്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയും. മൂവാറ്റുപുഴയിലെ അമീര്‍ എന്ന പ്രതിയുടെ ജ്വല്ലറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നു കിലോ സ്വര്‍ണമാണ് കണ്ടുകെട്ടാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ പിഴയും ഡ്യൂട്ടിയും അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കും. അപ്പലറ്റ് ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയുണ്ട്. കോഫെപോസ തടവിന്റെ കാലാവധി കഴിഞ്ഞതോടെ കേസിലെ മുഴുവന്‍ പ്രതികളും പുറത്തിറങ്ങിയിരുന്നു.