പയ്യോളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ചു വർഷം തികയുന്നു. കൊല നടന്ന് അഞ്ചു വർഷം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളേയും നിയമത്തിന് മുമ്പിൽ കൊണ്ടുവരാനായില്ല. നിലവിൽ സി.ബി.ഐ. അന്വേഷണം തുടരുകയാണ്. പയ്യോളി മനോജിന്റെ കുടുംബം കഴിഞ്ഞ അഞ്ചുവർഷമായി കരയുകയാണ്. കൊലക്കേസിൽ നീതി കിട്ടാൻ. 2012 ഫെബ്രുവരി പതിമൂന്നിനായിരുന്നു കൊലപാതകം. സി.പി.എം, ഡിവൈ.എഫ്.ഐ. പ്രവര്‍ത്തകരായ പതിനഞ്ചു പേര്‍ കേസില്‍ പിടിക്കപ്പെട്ടു. ഇവര്‍ക്കെതിരായ കുറ്റപത്രവും നല്‍കി. പിടിക്കപ്പെട്ടത് ഡമ്മികളാണെന്ന് സി.പി.എം. പ്രവര്‍ത്തകരായ പ്രതികള്‍തന്നെ വെളിപ്പെടുത്തിയതോടെ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി കൂടുതല്‍ പ്രതികളുണ്ടെന്നും കണ്ടെത്തി. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സി.പി.എം. നേതാക്കളേയും തിരിച്ചറിഞ്ഞു. പക്ഷേ, അറസ്റ്റിന് ക്രൈംബ്രാഞ്ച് മടിച്ചു. ഇതോടെ, മനോജ് വധക്കേസില്‍ വിചാരണ വൈകി. സി.ബി.ഐ. അന്വേഷണമാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ സത്യവാങ്്മൂലവും നല്‍കി. ഹൈക്കോടതി ഉത്തരവുപ്രകാരം, കേസ് സി.ബി.ഐ. ഏറ്റെടുത്തു. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടി വിചാരണ തുടങ്ങണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
അറസ്റ്റിലായ പ്രതികളെല്ലാം ജാമ്യത്തിലാണ്. ആറു പ്രതികള്‍ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയാറാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.