തൃശൂർ കേച്ചേരിയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെയും മൂന്നു മക്കളെയും കഴുത്തറുത്തു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടിയിൽ താമസിക്കുന്ന മുള്ളൻകുഴിയിൽ ജോണി ജോസഫ് (48), ഭാര്യ സോമ (35), മക്കളായ ആഷ്‌ലി (11), ആൻസൻ (ഒൻപത്), ആൻ മരിയ (ഏഴ്) എന്നിവരാണു മരിച്ചത്. സാമ്പത്തിക ബാധ്യതയാണു സംഭവത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.
ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം ജോണി കത്തി കൊണ്ടു നാലു പേരുടെയും കഴുത്തറക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. രക്തം പുരണ്ട കത്തി വീടിനുള്ളിലെ വാഷ് ബേസിനിൽ നിന്നു കണ്ടെത്തി. കേച്ചേരി ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തുകയാണു ജോണി. ഇന്നലെ കട തുറന്നിരുന്നില്ല. വൈകിട്ടായിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്നു സുഹൃത്തും വ്യാപാരത്തിലെ പങ്കാളിയുമായ ജോസ് രാത്രി ഒൻപതു മണിയോടെ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണു ദാരുണ സംഭവം പുറംലോകമറിഞ്ഞത്.
വീടിന്റെ പുറകുവശത്തെ വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണു അഞ്ചു പേരുടെയും ചലനമറ്റ ശരീരങ്ങൾ കാണുന്നത്. തുടർന്നു ജോസും സമീപവാസികളും അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ആണു മരണം സ്ഥിരീകരിച്ചത്. വേലൂർ തലക്കോടൻ പരേതനായ ജോസിന്റെ മകൾ സോമയെ വിവാഹം ചെയ്ത ശേഷമാണു കോഴിക്കോട് സ്വദേശിയായിരുന്ന ജോണി മഴുവഞ്ചേരിയിൽ സ്ഥിര താമസമാക്കിയത്.
വാടകവീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു താമസം മാറ്റിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. പുറ്റേക്കര സെന്റ് മേരീസ് എൽപിഎസ്, പുറനാട്ടുകര സ്കൂൾ എന്നിവടങ്ങളിലാണു മക്കൾ പഠിക്കുന്നത്. ജോണിയുടെ സുഹൃത്ത് ജോസ് മൊബൈലിൽ തുടരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്നു രാത്രി ഒൻപതോടെ അന്വേഷിച്ചെത്തി. എന്നാൽ വീട് പൂട്ടിക്കിടക്കുന്നതാണു കണ്ടത്.
സംശയം തോന്നിയ ജോസ് അയൽവീട്ടിലെ സ്ത്രീയെയും കൂട്ടി പുറകുവശത്തെത്തി. ഗ്രില്ലിനുള്ളിലൂടെ പുറകുവശത്തെ വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണു നടക്കുന്ന ദൃശ്യം ജോസ് കണ്ടത്. കെഎസ്എഫ്ഇയിൽ 15 ലക്ഷം രൂപയും ചില വ്യക്തികളിൽ നിന്നായി പത്തു ലക്ഷത്തോളം രൂപയും ജോണിക്കു കടമുള്ളതായാണു സൂചന. കുറച്ചു ദിവസമായി ഇതേക്കുറിച്ചു പറഞ്ഞു ജോണി സങ്കടപ്പെടാറുള്ളതായി സുഹൃത്ത് ജോസ് പറഞ്ഞു.