കോഴിക്കോട് എരഞ്ഞിപ്പാലം പാസ്പോർട്ട് ഒാഫിസിനു സമീപത്തെ വനിതാ ഹോസ്റ്റലിലാണ് മെഡിക്കൽ കോളജ് എസ്.ഐ രാത്രി പതിനൊന്നുമണിക്ക് എത്തിയത്. നടക്കാവ് സ്റ്റേഷൻ പരിധിയിലുള്ള വനിതാ ഹോസ്റ്റലിൽ എസ്.ഐ എത്തിയത് സുരക്ഷാപരിശോധനയ്ക്കെന്ന് കരുതിയെങ്കിൽ തെറ്റി. നവംബർ ഒന്പത് നിക്കാഹ് ചെയ്യാൻ പോകുന്ന ഭാവിവധുവിനെ കാണാനായിരുന്നു ഈ സന്ദർശനം. ഇടവഴിയിൽ ഒരു പെൺകുട്ടിക്കൊപ്പം എസ്.ഐയെ കണ്ട സമീപവാസിയായ പുരുഷോത്തമൻ ആളറിയാതെ ആരാണെന്ന് ചോദിച്ചു. എന്നാൽ ഭാവിവധുവിന്റെ മുൻപിൽ വച്ച് ഇത്തരത്തിലൊരു ചോദ്യം ചെയ്യൽ എസ്.ഐയ്ക്ക് പിടിച്ചില്ല. ഇതോടെ എസ്.ഐ ഇയാളെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ മകനെയും മർദിച്ചു. താൻ ആരാണെന്ന് മനസിലായില്ലേ എന്നു ചോദിച്ചായിരുന്നു എസ്.ഐയുടെ മർദനം. കുട്ടിയെ ജീപ്പിൽ എടുത്തിട്ട് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അമ്മയും സഹോദരിയും ചേർന്ന് ജീപ്പ് തടയുകയായിരുന്നു.നാട്ടുകാർ ഒാടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ടശേഷം എസ്.ഐ ജീപ്പുമായി കടന്നു. നെഞ്ചിലും കഴുത്തിലും സാരമായ പരുക്കേറ്റ കുട്ടി ബീച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. എസ്.ഐയ്ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്നാണ് കുടുംബം പറയുന്നത്. വാർത്ത ശ്രദ്ധനേടിയതോടെ വെള്ളയിൽ സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു.
ലേഡീസ് ഹോസ്റ്റലിലേക്ക് പോകാൻ ഒരു ഇടവഴി മാത്രമാണുള്ളത്. സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറെയുള്ള സ്ഥലം. ഇത്തരത്തിൽ പുരുഷന്മാർ സ്ഥിരമായി പതുങ്ങിനിൽക്കുന്ന ഇടമാണിത്. ഇരുട്ടിന്റെ മറവിൽ ഈ ഇടവഴിയിലേക്കെത്തുന്നവരെ നാട്ടുകാരും നിരീക്ഷിക്കുമായിരുന്നു. നവംബർ ഒൻപതിന് വിവാഹസൽക്കാരത്തിനായി വാങ്ങിയ സാധനങ്ങൾ പെൺകുട്ടിക്ക് നൽകാനെത്തിയപ്പോൾ നാട്ടുകാർ കാര്യമറിയാതെ തന്നെ ചോദ്യം ചെയ്യുകയായിരുന്നെന്നാണ് എസ്.ഐ പറയുന്നത്. നല്ല ഭാഷയിൽ സംസാരിക്കാൻ കുട്ടി ആവശ്യപ്പെട്ടതാണ് എസ്.ഐയെ ചൊടിപ്പിച്ചത്. ഇതു കേട്ടതോടെ കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. ഹോസ്റ്റൽ കെട്ടിടത്തിന്റെ സമീപത്തുള്ള നാട്ടുകാരെല്ലാം ആ സമയത്ത് അവിടെ എത്തിയിരുന്നു. കുടുംബത്തിന്റെ കൺമുന്നിലൂടെയാണ് പതിനാറുകാരെ കെട്ടിവലിച്ച് റോഡിലൂടെ കൊണ്ടുപോയത്. തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോൾ എസ്.ഐയുടെ പക്ഷം.