കട്ടപ്പനയിൽ 20 കോടി രൂപയുടെ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. ഹഷീഷ് ഓയിൽ ഉൽപാദിപ്പിക്കുന്ന യന്ത്രം നിർമിച്ചുനൽകിയ യുവാവും സഹായികളുമാണ് പിടിയിലായത്. കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം പത്തായി.
മൂന്നു മാസം മുൻപാണ് പതിനേഴു കിലോ ഹഷീഷ് ഓയിലുമായി മൂന്നൂ പേർ കട്ടപ്പനയിൽ പൊലീസിന്റെ പിടിയിലായത്. ആന്ധ്രയിൽ നിന്നെത്തിച്ച ഓയിൽ വിൽപന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇടുക്കിയിലെ ഹഷീഷ് ഓയിൽ മാഫിയ തലവൻ നെടുംങ്കണ്ടം കോടതിയിലെ അഭിഭാഷകൻ കൂടിയായ അബിൻ ദിവാകരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം സ്വദേശികളായ ജോബിൻ,അനന്തു, രഞ്ജിത് എന്നിവരെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി അബിൻ ദിവാകരന്റെ സഹായികളാണു പിടിയിലായ ജോബിനും അനന്തുവും. ഹഷീഷ് ഓയിൽ ഉൽപാദിപ്പിക്കുന്ന യന്ത്രം നിർമിച്ചത് തങ്കമണിയിൽ എൻജിനീയറിങ് വർക്സ് സ്ഥാപനം നടത്തിയിരുന്ന രഞ്ജിത്താണ്. 30 കിലോ തൂക്കം വരുന്ന യന്ത്രത്തിന്റെ നിർമാണച്ചെലവ് 80,000 രൂപയാണ്. 2015 ഡിസംബറിൽ യന്ത്രം വിശാഖപട്ടണത്തിനടുത്തുള്ള ദേവരക്കുണ്ടയിലെത്തിച്ചായിരുന്നു ഓയിൽ നിർമാണം.
ദേവരക്കുണ്ടയിലെ ആദിവാസി ഊരുകളിൽ അബിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവുതോട്ടങ്ങൾ പാട്ടത്തിനെടുത്തിരുന്നു. ഇവിടെ ഒരാഴ്ചയിലേറെ തങ്ങിയായിരുന്നു ഓയിൽ നിർമാണം. അഞ്ചു ലീറ്റർ ഹഷീഷ് ഓയിൽ നിർമിക്കുമ്പോൾ ഒരു ലീറ്റർ തോട്ടം ഉടമയ്ക്കു നൽകണമെന്നായിരുന്നു കരാർ. സഹായികളായ ജോബിനും അനന്തുവിനും ഒരു ലക്ഷം രൂപ വീതം നൽകമാമെന്നായിരുന്നു ഒന്നാം പ്രതി അബിന്റെ വാഗ്ദാനം. ഹഷീഷ് നിർമിക്കാനുപയോഗിച്ച യന്ത്രം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ വ്യക്തമാക്കി.