മലേഷ്യയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മലയാളി യുവതി കാമുകനെ വെട്ടിനുറുക്കിയ കേസിലെ പ്രതി ഓമനയല്ലെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശിനി മെർലിൻ റൂബിയാണ് മരിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇന്ത്യൻ ഹൈക്കമ്മീഷ്ണർ നൽകിയ പത്രപരസ്യമാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്നും പൊലീസ് അറിയിച്ചു.
മലേഷ്യയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മലയാളി സ്ത്രീയെ തിരിച്ചറിയാനായി ഇന്ത്യൻ ഹൈക്കമ്മീഷ്ണർ കഴിഞ്ഞ ദിവസം പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. പരസ്യത്തിലെ ഫോട്ടോ കണ്ട കണ്ണൂർ തളിപ്പറമ്പ് പൊലീസിനാണ് പയ്യന്നൂർ സ്വദേശിനി ഓമനയാണ് മരിച്ച സ്ത്രീയെന്ന് സംശയം തോന്നിയത്. കാമുകനെ കൊന്ന ശേഷം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് ഡോക്ടറായ ഓമന. അതുകൊണ്ട് തന്നെ ഓമനയാണോയെന്ന് സ്ഥിരീകരിക്കാൻ അന്വേഷണം തുടങ്ങിയിരുന്നു.
ഈ വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെയാണ് അത് ഓമനയല്ലെന്നും തിരുവനന്തപുരം ചെറിയതുറ സ്വദേശിനി മെർലിൻ റൂബിയാണെന്നും തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചത്. മലേ·ഷ്യയിൽ ഇലക്ട്രോണിക് ഷോപ്പിലെ ജീവനക്കാരിയായിരുന്നു മെർലിൻ. അഞ്ച് മാസം മുൻപാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. പാസ്പോർട്ടോ മേൽവിലസവും ലഭിക്കാത്തതിനാൽ മൃതദേഹം നാല് മാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ഇതിനിടയിലാണ് ഹൈക്കമ്മീഷ്ണർ പരസ്യം നൽകിയത്. പിന്നീട് തിരുവനന്തപുരത്തുള്ള ബന്ധുക്കൾ തിരിച്ചറിയുകയും മൃതദേഹം 18ന് നാട്ടിലെത്തിച്ച് സംസ്കരിക്കുകയും ചെയ്തിരുന്നു. ഇതോടെ മരിച്ചത് ഓമനയെന്ന സംശയം അവസാനിച്ചു.പക്ഷെ ഓമനയെവിടെയെന്ന ചോദ്യം തുടരുന്നു.