അര്‍ധരാത്രി വനിത ഹോസ്റ്റലിലെത്തിയത് ചോദ്യം ചെയ്ത കുടുംബത്തെ എസ്.ഐ ആക്രമിച്ചതായി പരാതി. കോഴിക്കോട് പാസ്പോർട്ട് ഓഫീസിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലെത്തിയ മെഡിക്കൽ കോളേജ് എസ്.ഐ സമീപത്തെ വീട്ടുകാരെ ആക്രമിച്ചെന്നാണ് പരാതി. പ്രതിശ്രുത വധുവിനെ കാണാനെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവച്ചുവെന്നാണ് ആരോപണവിധേയനായ എസ്.ഐയുടെ വാദം.
നടക്കാവ് പാസ്പോർട്ട് ഓഫീസിന് സമീപത്തെ ഹോസ്റ്റലിന് മുന്നിൽ കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങളുടെ വിവരണമാണിത്. അസമയത്ത് ഹോസ്റ്റൽ ഗെയ്റ്റിന് അടുത്ത് ഒരാൾ പതുങ്ങി നൽക്കുന്നത് തൊട്ടടുത്ത വീട്ടുകാർ കണ്ടു. കാര്യം തിരക്കിയ വീട്ടുകാരോട് യൂണിഫോമിലായിരുന്ന എസ്.ഐ തട്ടിക്കയറി. തർക്കം മൂത്തതോടെ പതിനാറ് വയസുള്ള കുട്ടിയെ ആക്രമിച്ചെന്നാണ് പരാതി, പിടിച്ച് വലിച്ചിഴച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതോടെ ബഹളമായി.
നടക്കാവ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാരെത്തിയാണ് എസ്.ഐ കൂട്ടികൊണ്ടുപോയത്. പരുക്കേറ്റ കുട്ടിയ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കാണാനെത്തിയപ്പോള്‍ അയൽവാസികൾ ചോദ്യം ചെയ്തതാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് നടക്കാവ് പൊലീസിന്റെ വിശദീകരണം.