മറയൂരിൽ പള്ളിവികാരിക്ക് ഉറക്കഗുളിക നൽകി മയക്കി ഒന്നരലക്ഷം രൂപയും ലാപ്ടോപ്പും ക്യാമറയും കവർന്നു. സെന്റ് മേരിസ്് പള്ളി വികാരി ഫ്രാൻസിസ് നെടിയാംപറമ്പിലിനെയാണ് സുഹൃത്തുക്കൾ കൊള്ളയടിച്ചത്. മോഷണത്തിന് ശേഷം സ്ഥലംവിട്ട ഇതരസംസ്ഥാനക്കാരായ സുഹൃത്തുക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിൽ നിന്നെത്തിയ ഹേമന്ത്, സുദേവ് എന്നിവരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഹേമന്തും സുദേവും മറയൂർ സെന്റ് മേരിസ് പള്ളിയിലെത്തിയത്. ഫ്രാൻസിസ് നെടിയാംപറമ്പിൽ ബെംഗളൂരുവിലെ സെന്റ് ജോൺസ് പള്ളി വികാരിയായിരുന്നപ്പോൾ പരിചയപ്പെട്ടതാണ് ഹേമന്തിനെ. ഓഗസ്റ്റ് മാസം അവസാന വാരം ഹേമന്ത് ഫാദറിനെ കാണാൻ മറയൂരിലെത്തിയിരുന്നു. ഇവിടെ തങ്ങുന്നതിനിടെ ഫാദറിന് രക്തസമ്മർദം ഉയരുകയും പിന്നീട് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതും ഹേമന്താണ്. ഈ സൗഹൃദം മുതലെടുത്തായിരുന്നു ഹേമന്തിന്റെ മോഷണം. രാവിലെ മുനിയറകൾ ഉൾപ്പെടെ കണ്ടശേഷം രാത്രി എട്ട് മണിയോടെയാണ് ഹേമന്തും സുദേവും ഫാദറിന്റെ മുറിയിലെത്തിയത്. ഹേമന്തും സുദേവും ചേർന്ന് കഴിക്കാനുള്ള ഭക്ഷണവും തയ്യാറാക്കി. ചപ്പാത്തിക്കുള്ളിൽ കറിയോടൊപ്പമാണ് ഉറക്കഗുളികൾ ചേർത്തത്.
പുലർച്ചെ ഒന്നരയോടെ മോഷ്ടിച്ച വസ്തുക്കളുമായി ഇരുവരും ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങുന്നത് സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രതികളെ കണ്ടെത്താൻ ബെംഗളൂരു പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.