കൊല്ലം ട്രിനിറ്റി ലെയ്സിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. സ്കൂളിലെ സിസിടിവിയിലേതാണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും മാനസികാരോഗ്യത്തിന് സഹായകരമാകുന്ന കൗൺസിലിങ് നൽകാൻ പിടിഐ യോഗം തിരുമാനിച്ചു.എന്നാൽ സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച കേസിൽ നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങളാണ് മനോരമ ന്യൂസിന് ലഭിച്ചത്. ഇന്നലെ രാത്രിയോടെ ഈ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. കുട്ടി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേ വന്നു വീഴുന്നതും സമീപത്തുള്ളവർ ഓടിക്കൂന്നതും ദൃശ്യങ്ങളിൽ കാണാം. ഉച്ചഭക്ഷണ സമയത്ത് കുട്ടികൾ കളിക്കുന്നതിനിടെയാണ് ഗൗരി കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുന്നത്. കുട്ടി മരിക്കുന്നതിന് മുൻപ് ആരോപണവിധേയരായ അധ്യാപിക സിന്ധുവിനൊപ്പം പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. അതിനിടെ പെൺകുട്ടിയുടെ മരണത്തോടെ അടച്ചിട്ട സ്കൂൾ തുറക്കുന്നത് ആലോചിക്കാൻ പി.ടി.എ യോഗം ചേർന്നു. കുട്ടികളുടെയും അധ്യപകരുടെയും മാനസികാരോഗ്യം മെച്ചപ്പെടുന്നതിനുള്ള കൗൺസിലിങ് ഏർപ്പെടുത്തണാൻ തീരുമാനിച്ചു. സുഹൃത്തുക്കളായി പെൺകുട്ടികളേയും ആൺകുട്ടികളേയും ഒന്നിച്ചിരുത്തണമെന്നും ശിക്ഷാനടപടിയായി അതു പാടില്ലെന്നു രക്ഷിതാക്കൾ പറഞ്ഞു.
അതേസമയം സ്കൂളിൽ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ആരോപണം നേരിടുന്ന അധ്യാപകരായ ക്രസൻറും സിന്ധുവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനിയിലാണ്.കുട്ടിയുടെ മരണത്തിൽ കുറ്റക്കാരല്ലെന്നും വിദ്യാർഥികൾക്കിടയിലെ പ്രശ്നങ്ങള്‍ മരണത്തിന് കാരണമായെന്നുമാണ് ഇവരുടെ നിലപാട്. എന്നാൽ അധ്യാപകരേ അറസ്റ്റു ചെയ്യരുതെന്ന നിർദേശം ഒന്നും ലഭിച്ചിട്ടില്ലെന്നും പ്രതികൾക്ക് വേണ്ടി തിരിച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.